ഇടുക്കി ജില്ലയിലെ കുമളിയില്‍ വീണ്ടും മോഷണം. രണ്ടിടങ്ങളിലായി നടന്ന കവര്‍ച്ചയില്‍ എട്ടേമുക്കാൽ പവൻ സ്വർണ്ണവും 12,000 രൂപം നഷ്ടപ്പെട്ടു. കുമളിയിലെ ഹോംസ്റ്റേയില്‍ നടന്ന കവര്‍ച്ചയില്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കുമളി വെള്ളാരംകുന്ന് സ്വദേശി ജോസഫിന്റെ വീട്ടിൽ നിന്ന് 3 പവനും 6000 രൂപയും സ്പ്രിംഗ് വാലിയിലെ രാജുവിന്റെ ഹോംസ്റ്റേയിൽ നിന്ന് 6000 രൂപയും അഞ്ചേമുക്കാൽ പവൻ സ്വർണ്ണവുമാണ് മോഷ്ടിക്കപ്പെട്ടത്. ജോസഫിന്റെ അടഞ്ഞുകിടന്ന വീടിന്റെ മുൻവാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും നഷ്ടമായി. എടിഎം കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.
ഹോംസ്റ്റേയിൽ നടന്ന മോഷണമാണ് ഏറെ വിചിത്രം. 12-ാം തീയതി മുതൽ ഇവിടെ മുറിയെടുത്ത് താമസിച്ചിരുന്ന ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങുന്ന കുടുബത്തെയാണ് സംശയിക്കുന്നത്. കുറെ നാളുകൾക്ക് മുൻപ് ഇവിടെ 20 ദിവസത്തോളം താമസിച്ച ഇവർ ഇത്തവണ വന്നപ്പോൾ അഡ്വാൻസ് ഒന്നും വാങ്ങാതെ മുറി നൽകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഇതുവരെ താമസിച്ചതിന്റെ വാടക പോലും നൽകാതെ ഇവർ അപ്രത്യക്ഷരായി. ഉച്ചയോടെയാണ് മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ടമായ കാര്യം വീട്ടുകാർ അറിയുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ, വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ തട്ടിപ്പ് ലക്ഷ്യമിട്ട് എത്തിയവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരും വ്യാജമായിരിക്കും എന്ന സംശയം പൊലീസിനുണ്ട്. എന്തായാലും ഈ വാഹനത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. കഴിഞ്ഞ മാസം ആനവിലാസത്ത് ഒന്നേകാൽ ലക്ഷം രൂപയും ഇരചക്രവാഹനവും മോഷണം പോയിരുന്നു. ഈ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.