ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തൊട്ട് കണ്ണില്‍ കണ്ട പൊതുമുതലുകള്‍ നശിപ്പിച്ചതിനുൾപ്പെടെ നിരോധിത പിഎഫ്ഐയുടെ പ്രവര്‍ത്തകര്‍ വരുത്തിയ നാശനഷ്ടത്തിന്‍റെ വില, അവരില്‍ നിന്നിടാക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം PFIക്കാരുടെ സ്വത്തുവകകളില്‍ റവന്യൂ റിക്കവറി ജപ്തി നടപടി പുരോഗമിക്കുന്നു. സര്‍ക്കാര്‍ സംവിധാനം ഈ കാര്യത്തില്‍ അനങ്ങിയത് കോടതിയുടെ അന്ത്യശാസനം വന്ന പിന്നാലെ. എന്നാലീ നടപടിയില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം നിരുത്തരവാദപരവും അതി ഗുരുതരുവുമായ വീഴ്ചയുടെ പരാതിയാണുയരുന്നത്. അന്ന് ഹർത്താലിന്‍റെ പരിസരത്ത് പോകാത്തവര്‍, ആ ദിവസം കട തുറന്ന് പ്രവര്‍ത്തിപ്പിച്ചവര്‍, ഓട്ടോ ഓടിച്ചവര്‍, ലീഗും കോണ്‍ഗ്രസുമടക്കം മറ്റു പാര്‍ട്ടികള്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍, തിരഞ്ഞെടുപ്പില് മല്‍സരിച്ച് ജയിച്ച തദ്ദേശ ജനപ്രതിനിധികള്‍ അടക്കം..മൂന്ന് കൊല്ലമായി വിദേശത്തുള്ള, ഒരിക്കല്‍ പോലും നാട്ടില്‍ വരാത്ത ആളുകളുടെ വീടും പറമ്പും സ്വത്തും വരെ ജപ്തി ചെയ്യുന്നെന്നാണ് പരാതി. യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമണിതെന്ന് ലീഗിന്‍റെ ആരോപണം.