ഗുരുതര കണ്ടെത്തലുകളുമായി ഇഡി; അറസ്റ്റുകള്‍ രാഷ്ട്രീയതാല്‍പര്യത്തിലോ?

24 മണിക്കൂറിനിടെ കൊച്ചിയിലും ബെംഗളൂരുവിലുമായി രണ്ട് അറസ്റ്റുകള്‍. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍. സമാനമായ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി. രണ്ടുപേരും ഇപ്പോള്‍ രണ്ടിടത്തായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. അതേക്കുറിച്ചുള്ള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമാണ് തുടക്കത്തില്‍ കേട്ടത്. എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്, ശിവശങ്കര്‍ സ്വപ്നയ്ക്കൊപ്പം കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കെടുത്തയാളാകാം. 

സ്വപ്നപ്രഭാ സുരേഷിന്റെ പണം കൈകാര്യംചെയ്യലിന്റെ മേല്‍നോട്ടം ശിവശങ്കര്‍ നടത്തിയെന്ന് ആശയവിനിമയങ്ങളില്‍ സൂചനയുണ്ട് എന്ന്. ഇന്നിപ്പോള്‍ ബെംഗളൂരുവില്‍ ഇഡി പരസ്യപ്പെടുത്തുന്നു, ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയാണെന്ന്. അനൂപ് മുഹമ്മദ് എന്ന ലഹരിക്കേസ് പ്രതിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ബിനീഷിന്റെ നിര്‍ദേശപ്രകാരമെന്ന്. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെയും അറസ്റ്റുകള്‍ രാഷ്ട്രീയതാല്‍പര്യത്തിലോ?