മുഖ്യമന്ത്രി വിശദീകരിക്കേണ്ടതില്ലേ? തലയൂരാനാവുമോ സര്‍ക്കാരിന് ?

മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മുന്‍ സെക്രട്ടറിയെ രാജ്യത്തെ മറ്റൊരു അന്വേഷണ ഏജന്‍സി കൂടി ചോദ്യം ചെയ്യുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക സ്വാധീനമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുന്‍ സെക്രട്ടറിയെ ഇഡി വിളിച്ചുവരുത്തിയത്. ആദ്യം കസ്റ്റംസ്, പിന്നെ എന്‍ഐഎ, ഇപ്പോള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ഒരു മാസമായി കേന്ദ്ര ഏജന്‍സികള്‍ ഇങ്ങനെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുന്നത് കേരളമുഖ്യമന്ത്രിയുടെ  ഓഫീസില്‍ ഏതാണ്ട് നാലര വര്‍ഷക്കാലം മുഖ്യഉത്തരവാദിത്തം  വഹിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനെയാണ്. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാരോപിക്കപ്പെട്ടവരുമായി ചേര്‍ത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ദീര്‍ഘകാല വിശ്വസ്ഥന്‍ ചോദ്യെ ചെയ്യപ്പെടുന്നത്. ജനാധിപത്യം ഉത്തരങ്ങള്‍ തേടുന്നത് ജനപ്രതിനിധികളോടാണ്. തന്‍റെ ഓഫീസ് കേന്ദ്രീകരിച്ച് ഈ  ദുരൂഹ വ്യക്തിത്വങ്ങള്‍ നടത്തിയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കേണ്ടതില്ലേ ? എല്ലാം ശിവശങ്കറിലൊതുക്കി തലയൂരാനാവുമോ സര്‍ക്കാരിന് ?