പ്രളയ സഹായം കിട്ടാതെ അരലക്ഷത്തിലേറെ ജനങ്ങൾ; ഫണ്ട് പോയ വഴിയേത് ?

രണ്ട് മഹാപ്രളയങ്ങള്‍ തകര്‍ത്തെറിഞ്ഞ നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സ്വീകരിക്കുന്ന നടപടികളെപ്പറ്റി ഏറെ പറയുന്നുണ്ട് കേരളസര്‍ക്കാര്‍. പരസ്യവാചകങ്ങള്‍ ഇടതടവില്ലാതെ പ്രവഹിക്കുമ്പോഴാണ് 2019 ലെ പ്രളയത്തിൽ വീട് പൂർണമായി തകർന്ന വയനാട് തൃക്കൈപ്പറ്റയില്‍ എം.സി. സനൽ ഒരു കൈത്താങ്ങും ലഭിക്കാതെ നിസഹായനായി ആത്മഹത്യ ചെയ്തത്. പ്രളയദുരിതാശ്വാസത്തിനായി ഓഫിസുകൾ നിരന്തരം കയറിയിറങ്ങിയിട്ടും അടിയന്തര ധനസഹായമായ 10,000 രൂപ പോലും സനലിന് ലഭിച്ചില്ല. അതേസമയം ഇങ്ങ് കൊച്ചിയില്‍ വീടിന്‍റെ അയലത്തുപോലും ദുരന്തമെത്താത്ത  സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം.അൻവറിന്റെ അക്കൗണ്ടിലേക്കു  പത്തരലക്ഷം രൂപയാണ്എത്തിയത്.  ദുരിതാശ്വാസ ഫണ്ട് തട്ടിയെടുക്കാന്‍ കൂട്ടുനിന്നതിന്  സിപിഎം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ.നിധിനും  ഭാര്യ ഷിന്റുവും പിടിയിലായി.  2018ലും പത്തൊമ്പതിലും സര്‍വതും നഷ്ടപ്പെട്ട നൂറുകണക്കിനാളുകകള്‍ സര്‍ക്കാരിന്‍റെ കനിവുകാത്ത് അദാലത്ത് ഓഫീസുകള്‍ക്ക് മുമ്പില്‍ കാത്തുകിടക്കുമ്പോഴാണ് ഭരണകക്ഷിക്കാരുടെ ഈ തട്ടിപ്പ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം സർക്കാർ അനുവദിച്ച നഷ്ടപരിഹാരം അര ലക്ഷത്തിലേറെ പേർക്കു ഇനിയും  ലഭിച്ചിട്ടില്ല.  കേന്ദ്രസഹായമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുമെല്ലാമെത്തിയ കോടിക്കണക്കിന് രൂപ എന്തു ചെയ്തു എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പ്രളയഫണ്ട് പോയ വഴിയേത് ?