മൂന്ന് വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും, അതിലൊരു കുട്ടിയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 14-ാം വയസ്സിൽ കുറ്റകൃത്യങ്ങൾ നടത്തിയ യുവാവിനെതിരെ സിംഗപ്പൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
നിലവിൽ 18 വയസ്സുള്ള പ്രതിക്കെതിരെ 37 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതടക്കമുള്ള 13 കുറ്റങ്ങൾ പ്രതി സമ്മതിച്ചു. ബാക്കിയുള്ള കുറ്റങ്ങൾ ശിക്ഷ വിധിക്കുമ്പോൾ പരിഗണിക്കും. കുറ്റകൃത്യങ്ങൾ നടന്ന സമയത്ത് പ്രതിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലാത്തതിനാൽ പേരും തിരിച്ചറിയൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
മൂന്ന് വർഷത്തിനിടെ പ്രതി പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ആദ്യ ഇര 14 വയസ്സുകാരിയായിരുന്നു. 2022 ഒക്ടോബറിൽ പ്രതിയുടെ അപ്പാർട്ട്മെന്റിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ പെൺകുട്ടി മദ്യപിച്ച് ഛർദ്ദിക്കുകയും അവശയാകുകയും ചെയ്തു.
തുടർന്ന് അവളെ അപ്പാർട്ട്മെന്റിലെ ബെഡ്റൂമിലേക്ക് കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2023 ആഗസ്റ്റിൽ ഓൺലൈൻ ഗെയിമിങ് ആപ്പിലൂടെ പരിചയപ്പെട്ട 13 വയസ്സുകാരിയായിരുന്നു രണ്ടാമത്തെ ഇര. പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. 2024 മാർച്ചിൽ ഒരു സുഹൃത്ത് വഴിയാണ് പ്രതി മൂന്നാമത്തെ ഇരയായ 15 വയസ്സുകാരിയെ പരിചയപ്പെട്ടത്. ഒരാഴ്ചയ്ക്ക് ശേഷം പെൺകുട്ടിയുടെ മുറിയിൽവെച്ച് ലൈംഗിക പീഡനം നടന്നു.
2024 ജൂലൈയിൽ നാലാമത്തെ ഇരയായ 15 വയസ്സുകാരിയെ തുടർച്ചയായി മൂന്ന് ദിവസമാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പ്രതിയുടെ ഫോണിൽ നിന്ന് 79 അശ്ലീല വീഡിയോകളും 30 അശ്ലീല ഫോട്ടോകളും പൊലീസ് കണ്ടെത്തി.
2024 ഡിസംബറിൽ, മറ്റ് കേസുകളിൽ ജാമ്യത്തിലായിരിക്കെയാണ് പ്രതി അഞ്ചാമത്തെ ഇരയായ 14 വയസ്സുകാരിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങളും പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തി.