Untitled design - 1

ഭർതൃവീട്ടിൽ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്‍റെയും ഭര്‍തൃമാതാവിന്‍റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. തിരുവനന്തപുരം ശ്രീകാര്യം കട്ടേല സ്വദേശിനി കാവ്യയുടെ മരണത്തിലാണ് ഗുരുതര പരാതി. ജാതി അധിക്ഷേപവും സ്ത്രീധനം കിട്ടിയില്ലെന്നുമുള്ള കാരണത്താല്‍ നിരന്തര പീഡനമുണ്ടായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയിലുള്ളത്. 

ഞായറാഴ്ചയാണ് മലയിന്‍കീഴിലെ ഭർതൃവീട്ടില്‍ കാവ്യ തൂങ്ങിമരിച്ചത്. കിടപ്പുമുറിയിലെ ജനൽകമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടുവെന്നാണ് ഭര്‍ത്താവ് വിഷ്ണുവിന്‍റെയും ബന്ധുക്കളുടെയും മൊഴി. മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വര്‍ഷം മുന്‍പ് പ്രണയിച്ചാണ് വിഷ്ണുവും കാവ്യയും വിവാഹിതരായത്. നിസാര കാരണങ്ങള്‍ പറഞ്ഞ് വിഷ്ണുവിന്‍റെ മാതാവ് നിരന്തരം കാവ്യയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍. ജാതി പറഞ്ഞും സ്ത്രീധനം നല്‍കിയില്ലെന്നും ആക്ഷേപിച്ചായിരുന്നു പീഡനം. 

ആത്മഹത്യയിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. വൈകുന്നേരമാണ് കാവ്യ തൂങ്ങിയതെങ്കിലും ഏറെ വൈകിയാണ് വീട്ടുകാരെ അറിയിച്ചത്. കാവ്യ ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മയും സഹോദരനും പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ മലയിൻകീഴ് പൊലീസ് കാവ്യയുടെ മാതാവിൻ്റെയും സഹോദരൻ്റെയും മൊഴി രേഖപ്പെടുത്തി. 

ENGLISH SUMMARY:

Kavya's death in her husband's home has raised serious allegations from her family, demanding an investigation into the roles of her husband and mother-in-law. The family claims she faced constant harassment due to caste insults and lack of dowry.