പത്തനംതിട്ട മുന്‍ എസ്.പി. വിനോദ്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍ ഇടപെട്ട് പൂഴ്ത്തിയെന്ന് ആരോപണം . അര്‍ധരാത്രി വിനോദ് മോശം സന്ദേശങ്ങള്‍ അയച്ചെന്ന വനിതാ എസ്.ഐമാരുടെ പരാതിയിന്‍മേലുള്ള റിപ്പോര്‍ട്ടാണ് പൂഴ്്ത്തിയത്. മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരാതി അന്വേഷിച്ചത്.
ആഭ്യന്തര പരാതി സമിതി ചെയർമാൻ മെറിൻ ജോസഫ് ഈ പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. പരാതികൾ ഗൗരവമുള്ളതാണെന്നും വിശദമായ തുടരന്വേഷണം വേണമെന്നുമായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. എന്നാൽ മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ട് ഈ റിപ്പോർട്ട് മരവിപ്പിക്കുകയും തുടർനടപടികൾ ഇല്ലാതാക്കുകയും ചെയ്തു എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
വിനോദ് കുമാർ ഹൈക്കോടതിയെ സമീപിച്ചു എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിക്കും വിനോദ് കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇദ്ദേഹമാണ് ഉദ്യോഗസ്ഥനെ സഹായിച്ചതെന്നും ആരോപണമുണ്ട്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നാണ് വിനോദ് കുമാറിന്റെ വിശദീകരണം. ഉന്നതതല ഇടപെടലിലൂടെ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമം നടന്നുവെന്ന ആരോപണങ്ങളിൽ പുതിയ സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.