നെയ്യാറ്റിൻകരയിൽ അമ്മയേയും മക്കളേയും വീടിന്റെ വാതിലിലൂടെ വൈദ്യുതി കടത്തിവിട്ട്കൊല്ലാൻ ശ്രമം. രാവിലെ എഴുന്നേറ്റു കതക് തുറന്ന 13 കാരന്‍ ഷോക്കേറ്റ് തെറിച്ചുവീണു. മഞ്ചവിളാകം സ്വദേശി രമ്യയുടെ വീട്ടിലാണ് സംഭവം. ഈ ക്രൂരതയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് അയല്‍വാസികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു.
രമ്യയും രണ്ടു മക്കളും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. 13കാരന്‍ രാവിലെ എഴുന്നേറ്റ് കതക് തുറന്ന ഉടന്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് വാതിലില്‍ ഘടിപ്പിച്ച ഒരു വയര്‍ മെയിന്‍ സ്വിച്ചിനോട് ചേര്‍ത്ത് കണക്ട് ചെയ്തത് കാണാനായത്.
മൂന്നുപേരെയും അപായപ്പെടുത്താന്‍ ശ്രമിച്ചത് ആരാണെന്നത് സംബന്ധിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആരെയും സംശയമില്ലെന്നാണ് രമ്യയും മൊഴി നല്‍കിയത്. അമ്മയേയും മക്കളേയും അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ഈ ശ്രമം നടത്തിയവരെ വൈകാതെ തന്നെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.