പൊന്നാനിയില്‍ കഴിഞ്ഞ ദിവസമാണ് ബീച്ചില്‍ നിന്നും യുവതിയുെട മൃതദേഹം കണ്ടെടുത്തത്. പിന്നാലെ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന വിവരവും പുറത്തുവന്നു. ഇപ്പോള്‍ ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. അന്ന് ഭാര്യ ഫാത്തിമയെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ഏകദേശം മുക്കാല്‍ മണിക്കൂറോളം കുഞ്ഞുമായി മൃതദേഹത്തിനരികിലിരുന്നെന്ന് പൊലീസ് പറയുന്നു.
സ്വന്തം വീട്ടിലായിരുന്ന ഫാത്തിമയെ കൊലപാതകം നടന്ന ദിവസം രാത്രിയാണ് മുഹമ്മദ് വിളിച്ചുകൊണ്ടുവരുന്നത്. ബൈക്കില്‍ പൊന്നാനിയിലൂടെ പലയിടത്തും ഇരുവരും കുഞ്ഞുമായി കറങ്ങി. പിന്നീടാണ് പൊന്നാനി ബീച്ചിലെത്തിയത്. ഇവിടെയിരുന്ന് ഇരുവരും ഏറെ നേരം സംസാരിച്ചിരുന്നു. സംസാരത്തിനിടെ തര്‍ക്കമുണ്ടാവുകയും പിന്നാലെ മുഹമ്മദ് ഫാത്തിമയുടെ തട്ടമെടുത്ത് കഴുത്തില്‍ ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു.
മുഹമ്മദ് ഫാത്തിമയെ കഴുത്തുഞെരിച്ചു കൊല്ലുന്ന സമയം ഫാത്തിമയുടെ കയ്യില്‍ 4മാസം പ്രായമായ കുഞ്ഞുമുണ്ടായിരുന്നു. കൊലപാതകം നടത്തിയ ശേഷം മുഹമ്മദ് ഏകദേശം മുക്കാല്‍ മണിക്കൂറോളം കുഞ്ഞുമായി മൃതദേഹത്തിന് അടുത്തിരുന്നു. പിന്നാലെ കുഞ്ഞിനെയെടുത്ത് അല്‍പദൂരം പോയപ്പോഴാണ് മൃതദേഹത്തിനരികിലേക്ക് കുറുക്കന്‍മാര്‍ ഓരിയിട്ട് വരുന്നത് ശ്രദ്ധിച്ചത്.
പിന്നാലെ ഫാത്തിമയുടെ മൃതദേഹത്തിനരികിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് കൈ കൊണ്ട് മണലില്‍ കുഴിയുണ്ടാക്കി ഫാത്തിമയെ അതില്‍ കുഴിച്ചുമൂടി. അതിനു ശേഷം ഫ്ലാറ്റിലേക്ക് തിരിച്ചെത്തി കുഞ്ഞിനെ ഉമ്മയെ ഏല്‍പ്പിച്ചു. കൂടെ ഫാത്തിമയെ കാണാതിരുന്നതോടെ അന്വേഷിച്ച ഉമ്മയോട് അവള്‍ സ്വന്തം വീട്ടിലേക്ക് പോയെന്നായിരുന്നു മുഹമ്മദ് മറുപടി നല്‍കിയത്.
പിറ്റേദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ അന്വേഷിച്ച പൊലീസ് മുഹമ്മദിലേക്കെത്തുകയായിരുന്നു. മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ പൊലീസിനോട് വിവരിച്ചു. പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. മറ്റാരൊക്കെയോ ആയി ഫാത്തിമയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മുഹമ്മദ് ഈ ക്രൂരകൃത്യം നടത്തിയത്. ഇതേ വിഷയത്തിന്റെ പേരില്‍ ഇരുവരും തര്‍ക്കങ്ങളുണ്ടാവാറുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.