ഗർഭിണി ഉള്‍പ്പടെയുള്ള നാല് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ജയ്പൂർ പൊലീസ് പിടികൂടി. ഗ്വാളിയോർ (മധ്യപ്രദേശ്) ബിജൗലി സ്വദേശി രാഹുൽ ഗുർജാറാണ് അറസ്റ്റിലായത്. മൊറീന ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയിലാണിപ്പോള്‍. ഇയാളെ ഒളിച്ചു താമസിക്കാന്‍ സഹായിച്ച ശുഭം അഗർവാൾ എന്ന സിദ്ധാർത്ഥ് (29), ബാബുലാൽ ബരാല (28) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ ജയ്പൂരിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് പ്രതി നാല് പെൺകുട്ടികളെ പീഡിപ്പിച്ചതായി വ്യക്തമായി. മധ്യപ്രദേശിൽ കൊലപാതകശ്രമം, ലൈംഗിക പീഡനം എന്നിവയുൾപ്പെടെ ആകെ 33 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസമായി മൂന്ന് പ്രതികളും ചേര്‍ന്ന് ജവഹർ സർക്കിൾ, സംഗനേർ പ്രദേശങ്ങളിലായി മൂന്ന് സ്പാ സെന്ററുകൾ നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ, കഴിഞ്ഞ മാസം ജവഹർ സർക്കിളിന് പുറമേ, സംഗനേർ, ബജാജ് നഗർ, രാംനഗരിയ എന്നിവിടങ്ങളിൽ പട്ടാപ്പകൽ യുവതികളെ പീഡിപ്പിച്ചതായി പ്രതി രാഹുൽ ഗുർജാർ സമ്മതിച്ചു. ഇരകള്‍ അതത് പോലീസ് സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാർച്ച് 25 ന് മാളവ്യ നഗറിൽ ഗർഭിണിയായ സ്ത്രീയുടെ പിന്നാലെയെത്തി സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ച ശേഷം രക്ഷപ്പെടുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഏപ്രിൽ 12 ന് ജവഹർ സർക്കിൾ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതറിഞ്ഞ പ്രതി മൂന്നും നാലും പ്രതികളുടെ സഹായത്തോടെ കാറില്‍ രക്ഷപ്പെടുകയായിരുന്നു.
മൂവരും വ്യത്യസ്ത സ്ഥലങ്ങളിലാണ് ഒളിവിൽ പോയിരുന്നത്. മുഖ്യപ്രതി രാഹുൽ ഗുജറാത്ത്, ഗ്വാളിയോർ, മൊറീന എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഏപ്രിൽ 15 ന് രാവിലെ 11 മണിയോടെ രാഹുല്‍ രഹസ്യമായി മൊറീന കോടതിയിൽ എത്തി 2018 ലെ ഒരു കവർച്ച കേസിൽ കീഴടങ്ങാൻ അപേക്ഷ നൽകി.
ഇക്കാര്യം അറിഞ്ഞതോടെ ജയ്പൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ മൊറീന കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം, പുറത്തോട്ട് വരുന്നതിനിടെ പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ്, കൈകാലുകള്‍ ഒടിഞ്ഞത്.