കൊല്ലം പുനലൂരിൽ കുടുംബ പ്രശ്നത്തിന്റെ ഭാഗമായുള്ള പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ്, പൊലീസ് സ്റ്റേഷന് സമീപം വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തി. ശരീരത്ത് തീ കൊളുത്തിയ ശേഷം ഇയാൾ സ്റ്റേഷൻ വളപ്പിലേക്ക് കയറിച്ചെന്നു. പത്തനാപുരം പിറവന്തൂർ ആദിവാസി ഉന്നതിയിലെ താമസക്കാരൻ 35കാരനായ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.
ഭാര്യയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്ന സുരേഷിനെതിരെ പുനലൂർ പൊലീസ് സ്റ്റേഷനിൽ ഭാര്യ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പുനലൂർ പൊലീസ് സ്റ്റേഷനിൽ ഇന്ന് വിളിപ്പിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് കയറുന്ന വഴിയിൽ വച്ച് ഇയാൾ കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്ത് കൂടി ഒഴിക്കുകയും തീ കൊളുത്തിയശേഷംസ്റ്റേഷൻ വളപ്പിലേക്ക് സുരേഷ് എത്തുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ചേർന്ന് തീ അണയ്ക്കുകയും തുടർന്ന് ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ സുരേഷിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മൂന്നുദിവസം മുന്നേ സുരേഷ് ഇയാളുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. അന്ന് പുനലൂർ പൊലീസിനെ വിളിക്കുകയും പൊലീസ് എത്തി ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് സാബു പൊലീസ് സ്റ്റേഷനിൽ എത്തിയത്. നിരന്തരം വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കുട്ടികളെ ഉൾപ്പെടെ ഉപദ്രവിക്കാറുണ്ടെന്നും,
മുമ്പും ഇയാൾ സമാനരീതിയിൽ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതായി ഇയാളുടെ ഭാര്യ ബന്ധുക്കൾ പറയുന്നു. ചെല്ലമ്മയാണ് ഭാര്യ, മൂന്ന് പെൺകുട്ടികളാണ് ഇവർക്കുള്ളത്.