മസാജ് ചെയ്യുന്നതിനിടെ പുരുഷ തെറാപ്പിസ്റ്റ് സ്വകാര്യ ഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്ന് യുവതിയുടെ പരാതി. ഫുൾ ബോഡി മസാജിനിടെ തന്‍റെ സഹോദരി മേയ്‌ക്കുണ്ടായത് അസുഖകരമായ അനുഭവമാണെന്നാണ് സൂസൻ എന്ന യുവതിയുടെ വെളിപ്പെടുത്തല്‍. സിംഗപ്പൂരിലെ ഗോങ് ഫാങ് ടാങ് ടിസിഎമ്മിലെ പുരുഷ തെറാപ്പിസ്റ്റിനെതിരെയാണ് പരാതി. കൈനക്സ് മാളിലും ഈസ്റ്റ് കോസ്റ്റ് റോഡിലും ഗോങ് ഫാങ് ടാങ് ടിസിഎമ്മിന് രണ്ട് മസാജിങ് സെന്‍ററുകളുണ്ട്.
മസാജ് ചെയ്യുന്നതിനിടെ, പുരുഷ തെറാപ്പിസ്റ്റ് മേയുടെ കക്ഷത്തിലും മാറിടത്തിന്‍റെ മുകൾ ഭാഗത്തും കൂടുതല്‍ തവണ സ്പര്‍ശിച്ചുവെന്ന് സൂസൻ പറഞ്ഞു. 'മസാജിന്‍റെ അവസാനം നിവർന്നിരുന്നപ്പോള്‍ തെറാപ്പിസ്റ്റ് പെണ്‍കുട്ടിയുടെ വയറ്റിൽ സമ്മതമില്ലാതെ സ്പർശിച്ചു. തുടർന്ന് അയാൾ അവളുടെ കക്ഷത്തിനു മുകളിലൂടെ കൈ നീക്കിയ ശേഷം മാറിടത്തിൽ സ്പർശിച്ചു. മസാജിലുടനീളം മേ പലതവണ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും അയാള്‍ ഈ പ്രവര്‍ത്തികള്‍ നിര്‍ത്തിയില്ല. പലവട്ടം കൈ തട്ടിമാറ്റിയിട്ടും അയാള്‍ മോശമായി സ്പര്‍ശിക്കുന്നത് തുടര്‍ന്നു.
2023 മുതൽ ഞാനും കുടുംബവും അവിടെ മസാജിന് പോകാറുണ്ട്. ഇതേ പുരുഷ തെറാപ്പിസ്റ്റ് മുന്‍പ് ഇത്തരത്തില്‍ ലൈംഗിക ഉദ്ദേശത്തില്‍ പെരുമാറിയിട്ടില്ല. അതുകൊണ്ടാണ് ഈ സംഭവം വല്ലാതെ ഞെട്ടിച്ചത്. മസാജിങ്ങിനിടെ തെറാപ്പിസ്റ്റ് അവളുമായി അമിതമായി സംസാരിക്കാന്‍ ശ്രമിച്ചു.
അവളുടെ ശരീരത്തെപ്പറ്റിയും മാറിടത്തെപ്പറ്റിയും കമന്‍റുകള്‍ പറഞ്ഞു. വളരെ സുന്ദരിയായ സ്ത്രീയാണെന്നും, മസാജ് ചെയ്യാന്‍ പറ്റിയയത് തന്‍റെ ഭാഗ്യമാണെന്നും വരെ തെറാപ്പിസ്റ്റ് പറഞ്ഞു'. - സൂസന്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ മേയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഗോങ് ഫാങ് ടാങ് ടിസിഎമ്മിന് മൂന്ന് ഇമെയിലുകൾ അയച്ചിട്ടും, അവര്‍ ഇന്നുവരെ പ്രതികരിച്ചിട്ടില്ലെന്നും സൂസൻ പറയുന്നു.