അന്തേവാസി മര്‍ദനത്താല്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂരിലെ സ്പെഷൽ സ്കൂളിനെതിരെ ഗുരുതര ആരോപണം. സ്പെഷ്യല്‍ സ്കൂളില്‍ മൂന്നുമാസം മുന്‍പ് മറ്റൊരു മരണം നടന്നിരുന്നെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി മനോരമ ന്യൂസിനോട് പറഞ്ഞു. സ്വാഭാവിക മരണമെന്നായിരുന്നു വിശദീകരണമെങ്കിലും ഇപ്പോള്‍ സംശയമുണ്ടെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. സ്ഥാപനത്തില്‍ നിന്ന് മര്‍ദനത്തിന്റെ ശബ്ദം പലപ്പോഴും കേള്‍ക്കാറുണ്ടെന്നും ഉള്ളില്‍ ഇടിമുറിയുണ്ടെന്നും ജനപ്രതിനിധികള്‍ പറയുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. അറസ്റ്റിലായ കെയര്‍ ടേക്കര്‍ ക്രിമിനല്‍, മോഷണക്കേസ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ശ്രീനാഥിനെ മര്‍ദിച്ചത് പ്ലാസ്റ്റിക് കേബിള്‍ ഉപയോഗിച്ചാണെന്നും ഡിവൈഎസ്പി പി.പ്രമോദ് പറഞ്ഞു.
Also Read: ഓട്ടിസം ബാധിതന്‍റെ മരണം കൊലപാതകം; കെയര്‍ ടേക്കര്‍ റിമാന്‍ഡില്‍
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കി കൊടുങ്ങല്ലൂരിൽ ഓട്ടിസം ബാധിതന്‍ കൊല്ലപ്പെട്ടത്. മർദ്ദിച്ചു കൊലപ്പെടുത്തിയ കെയർടേക്കറെ വൈകാതെ അറസ്റ്റ് ചെയ്തു. ബഹളം വച്ചപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനിടെ മർദിച്ചെന്നാണ് മൊഴി. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകരണം. കെയർടേക്കറെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ വടക്കെ നടയിലെ അനുഗ്രഹ സ്പെഷൽ സ്കൂളിലെ അന്തേവാസിയെയാണ് ഇന്നലെ രാവിലെ മുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശി 35 വയസുള്ള ശ്രീനാഥാണ് മരിച്ചത്. കെയർടേക്കറുടെ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം വെട്ടുതുറ സ്വദേശി മഹേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.വടികൊണ്ടും കൈകൊണ്ടും തല്ലിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ അസ്വാഭാവിക പരുക്കുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷൽ സ്കൂളിലായിരുന്നു താമസം. കൊടുങ്ങല്ലൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.