തന്റെ ശരീരഭാഷയെക്കുറിച്ച് പി. രാജീവ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍. താനൊരു ബുദ്ധിജീവിയോ ചിന്തകനോ അല്ലെന്നും, സാധാരണക്കാരനായ നാട്ടിൻപുറത്തുകാരൻ മാത്രമാണെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി.
"പി. രാജീവ് ബുദ്ധിജീവിയും മികച്ച പ്രഭാഷകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാൽ ഞാൻ അങ്ങനെയല്ല, ഒരു സാധാരണ നാട്ടിൻപുറത്തുകാരനാണ്. തമാശ കേൾക്കുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സാധാരണക്കാരനാണ് ഞാൻ. എന്റെ ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിന് കാരണമുണ്ട്, അത് അദ്ദേഹത്തിന്റെ ശൈലിയല്ല," മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ പ്ലീഡർമാരുടെ എണ്ണം വർദ്ധിപ്പിച്ചുവെന്ന ആരോപണത്തിന് മറുപടിയായി കൃത്യമായ കണക്കുകൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും അഞ്ച് ഗവൺമെന്റ് പ്ലീഡർമാരെയും നിയമിച്ചിരുന്നു. അന്നത്തെ നിയമമന്ത്രി എ.കെ. ബാലൻ ആയിരുന്നു.
ആരോപണം ഉന്നയിച്ച പി.രാജീവ് നിയമമന്ത്രിയായിരുന്ന കാലയളവിൽ മൂന്ന് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും മൂന്ന് ഗവൺമെന്റ് പ്ലീഡർമാരെയും നിയമിച്ചിട്ടുണ്ട്. പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ ആകെ 16 പേരെ നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, നിലവിൽ ആരോപണം ഉന്നയിച്ച പി.രാജീവ് തന്നെ കഴിഞ്ഞ വർഷം പ്ലീഡർമാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.