ആലപ്പുഴയിൽ പുലർച്ചെ പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിൽ യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും. സിസി ടിവി ദൃശ്യങ്ങളും യുവാക്കളുടെ ചിത്രങ്ങളും പുറത്തുവന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കാണ് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ സിമിത്തേരിയില്‍ നാലു യുവാക്കൾ മതിൽ ചാടി അകത്ത് കടന്നത്.
ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം പാട്ടുപാടി തിമിർത്ത് റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സിമിത്തേരിയിലെ സി.സി. ടി വി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞു. പള്ളി കൈക്കാരന്റെ പരാതിയിൽ നാല് യുവാക്കൾക്ക് എതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്തു. കറുത്ത വേഷവും കുരിശ് തലകീഴായി പിടിച്ച് ചിത്രീകരണം നടത്തിയതും ഇവർ സാത്താൻ സേവ നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന സംശയം ഉയർത്തിയിട്ടുണ്ട്. പള്ളിയിലെ ശവക്കല്ലറകളിൽ അതിക്രമം കാണിച്ച് മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്.