കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതി അലുവ അതുല്‍ കൊലചെയ്യപ്പെട്ടതിന് പിന്നാലെ ഇയാളുടെ ഇന്‍സ്റ്റഗ്രാം റീലിന്‍റെ സ്കീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു . പകരം വീട്ടാൻ നടക്കുന്നവരോട് പറയാനുള്ളത് എന്ന ടൈറ്റിലിൽ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത അലുവ അതുലിന്‍റെ മാസ് റീലിന്‍റെ സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്. അതുൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഈ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ലഭ്യമല്ല. ഈ റീലിന് താഴെ വന്ന കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്.

ഗുണ്ടാപ്പകയെത്തുടർന്നാണ് കൊലക്കേസ് പ്രതിയായ അലുവ അതുലിനെ വെട്ടിക്കൊന്നത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ, സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്. മാരകമായി വെട്ടേറ്റ അതുൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 

തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ക്ഷേത്രത്തിൽ നിന്ന് കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് (DANSAF) സംഘവും സാഹസികമായി പിടികൂടിയ പ്രതിയാണ് അതുൽ. ജയിലിലായിരുന്നപ്പോൾ ജയിൽ വാർഡനെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ, സ്റ്റേഷനിൽ നിന്ന് ഒപ്പിട്ട് മടങ്ങുന്നതിനിടെ അതുൽ സഞ്ചരിച്ചിരുന്ന വാഹനം വളഞ്ഞ് ഇയാളെ വെട്ടുകയുമായിരുന്നു. 

നാട്ടുകാർ നോക്കിനിൽക്കെ നടന്ന കൊലപാതകത്തിന്റെ സിസിടിവി (CCTV) ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്ന് ഒന്ന് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. ഹരിയാന രജിസ്‌ട്രേഷൻ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 2025 മാർച്ചിൽ നടന്ന ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ഈ കൃത്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ENGLISH SUMMARY:

Aluva Athul, the accused in a murder case, was tragically hacked to death in Karunagappally, with his viral Instagram reel resurfacing online. The incident is believed to be a revenge killing stemming from a gang war.