തൃശൂര്‍ എരുമപ്പെട്ടിയില്‍ വീടിന്‍റെ തറ പൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥിക്കൂടം കണ്ടെത്തിയത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പൊലീസ്. തലയ്ക്കടിയേറ്റാണ് മരണമെന്ന നിമഗനത്തിലാണ് പൊലീസ്. കൊലയാളിയാണെന്ന് സംശയിക്കുന്നയാളും ജീവിച്ചിരിപ്പില്ല.
തറ പൊളിച്ചപ്പോള്‍ ലഭിച്ച അസ്ഥിക്കൂടം നാല്‍പതു വയസുള്ള സ്ത്രീയുടേതാണെന്ന് ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ തെളിഞ്ഞു. വാടക വീട്ടില്‍ ഇതുവരെ ആറു കുടുംബങ്ങള്‍ കഴിഞ്ഞിരുന്നു. മരംമുറി തൊഴിലാളിയായ ഒരാള്‍ ഈ വീട്ടില്‍ നേരത്തെ താമസിച്ചിരുന്നു. മൂന്നു സ്ത്രീകളെ വിവാഹം കഴിച്ചയാളാണ് മരംമുറി തൊഴിലാളിയെന്ന് പൊലീസിന് സൂചന കിട്ടി. ഈ തൊഴിലാളി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കുന്നംകുളം സ്വദേശിയാണ്.
സ്ത്രീയെ കാണാനില്ലെന്ന പരാതിയും ഇതുവരെ പൊലീസിന് മുമ്പിലില്ല. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. ഫൊറന്‍സിക്കിന്‍റെ പരിശോധനയില്‍ തലയോട്ടിയില്‍ അടിയേറ്റ അടയാളങ്ങള്‍ കണ്ടെത്തി. അഞ്ചു വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വീട് പൊളിച്ചുമാറ്റി പുതിയ വീടു പണിയാനുള്ള ശ്രമത്തിനിടെയാണ് തലയോട്ടി കിട്ടിയത്. എട്ടുവര്‍ഷത്തെ പഴക്കമുണ്ട്.
പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം ഇതിനു മീതെ സിമന്‍റിട്ടിരുന്നു. അതിഥി തൊഴിലാളികളും ഈ വീട്ടില്‍ നേരത്തെ വാടകയ്ക്കു താസമിച്ചിരുന്നു. വാടകയ്ക്കു താമസിച്ച ആറു കുടുംബങ്ങളില്‍ അഞ്ചു പേരെക്കുറിച്ചും പൊലീസ് നേരിട്ടന്വേഷിച്ചു. നേരിട്ട് കാണാന്‍ പറ്റാത്തത് മരംമുറി തൊഴിലാളിയെ മാത്രമാണ്. ബന്ധുക്കളെ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ച വിവരമറിയുന്നത്.