മഹാരാഷ്ട്രയിൽ വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ഐ.ടി ജീവനക്കാരനായ പ്രശാന്ത് ബങ്കറും പൊലീസ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ബദാനെയും പിടിയിലായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രതിയുടെ കുടുംബം. എസ്.ഐ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും അഞ്ചുമാസമായി ശാരീരിക മാനസിക പീഡനം തുടരുകയാണെന്നും കൈവെള്ളയിലെഴുതി വച്ചാണ് ഡോക്ടർ ജീവനൊടുക്കിയ്. വനിതാ ഡോക്ടർ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകനാണ് പ്രശാന്ത്. ഇയാൾക്കെതിരെയും മാനസിക പീഡനം ആരോപിച്ചിരുന്നു മരിച്ച ഡോക്ടർ. അങ്ങനെയാണ് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ പ്രശാന്ത് നിരപരാധിയാണെന്നും മരിച്ച വനിതാ ഡോക്ടറാണ് പ്രശാന്തിന്റെ പിന്നാലെ നടന്നിരുന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബറിൽ ഡോക്ടർ തന്റെ സഹോദരന് മെസേജ് അയച്ച് വിവാഹാഭ്യർത്ഥന നടത്തിയെന്നും, എന്നാൽ ഒരു മൂത്ത സഹോദരിയെപ്പോലെയാണ് താൻ അവളെ കാണുന്നതെന്ന് പറഞ്ഞ് പ്രശാന്ത് ഒഴിഞ്ഞുമാറിയുെന്നുമാണ് ബങ്കാറിന്റെ സഹോദരി പറയുന്നത്.
ആ ദേഷ്യത്തിലാണ് അവർ ആത്മഹത്യ കുറിപ്പിൽ പ്രശാന്തിനെ പരാമർശിച്ചതെന്നാണ് സഹോദരിയുടെ വാദം.പ്രശാന്തിന് ഡെങ്കിപ്പനി വന്ന് ചികിത്സയ്ക്കെത്തിയപ്പോഴാണ് 29 കാരിയായ ഡോക്ടറും സഹോദരനും തമ്മിൽ വളരെ അടുപ്പത്തിലായതെന്ന് അവർ പറഞ്ഞു."ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ്, അവൾ പ്രശാന്തിനെ നിരാശയോടെ ഫോൺ വിളിച്ചിരുന്നു. ഡോക്ടറുടെ എല്ലാ കോളുകളുടെയും സന്ദേശങ്ങളുടെയും സ്ക്രീൻഷോട്ടുകൾ ഞങ്ങൾ പൊലീസിന് കൈമാറി, സത്യം ഉടൻ പുറത്തുവരും," അവർ പറഞ്ഞു.
വിവാഹം കഴിക്കാൻ വനിതാ ഡോക്ടർ പലവട്ടം നിർബന്ധിച്ചിരുന്നുവെന്ന് പ്രശാന്തും മൊഴി നൽകി. വനിത ഡോക്ടർ ശാരീരിക ബന്ധത്തിനും നിർബന്ധിച്ചിരുന്നതായും യുവാവ് പറയുന്നു. യുവാവിന്റെയും ഡോക്ടറുടെയും ചാറ്റ് ശേഖരിച്ചതായും പൊലീസ് അറിയിച്ചു. ഫൽത്താനിലെ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായിരുന്ന 26കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.