സി.ഐ ചമഞ്ഞ് എറണാകുളത്തെ തിരുമൽ കേന്ദ്രം നടത്തിപ്പുകാരിയായ സ്ത്രീയില്‍ നിന്ന് 11,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം പൂഞ്ഞാർ മണിയംകുന്ന് സ്വദേശി സിജോ ജോസഫാണ് അറസ്റ്റിലായത്.  എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്ന് തെറ്റിധരിപ്പിച്ച് ഓണാഘോഷത്തിന്‍റെ പേരില്‍ പലരിൽ നിന്നും പണംപിരിച്ചയാളാണ് പ്രതി. 

സർക്കിൾ ഇൻസ്പെക്ടർ എന്ന വ്യജേന ഫോണ്‍ വിളിച്ച്, നോർത്ത് സ്റ്റേഷനിലെ ഓണാഘോഷത്തിനെന്ന് പറഞ്ഞ് പണം ചോദിക്കുകയായിരുന്നു. ഇതുപ്രകാരം യുവതി സെപ്തംബർ ഒന്നിന് 6000 രൂപ ഗൂഗിൾപേ ചെയ്ത് കൊടുത്തു.

എന്നാല്‍ അത് മതിയാവില്ലെന്നും 20,000 രൂപ വേണമെന്നും പറഞ്ഞ് വീണ്ടും യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. 5000 രൂപ കൂടി അയച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ബാക്കി 1000 രൂപ തന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ, ഭയപ്പെട്ട യുവതി ഒരാഴ്ചത്തേക്ക് സ്ഥാപനം പൂട്ടിയിട്ടിരുന്നു.

സി.ഐ പണം വാങ്ങാൻ അയച്ച ആളെന്ന വ്യാജേന, രണ്ടാമത് പണം വാങ്ങാൻ സിജോ  തിരുമൽ കേന്ദ്രത്തിൽ നേരിട്ടാണ്  എത്തിയത്. യുവതി പണം ഗൂഗിൾപേ ചെയ്ത നമ്പർ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.  എറണാകുളത്തെ പ്രമുഖ ഹോട്ടലിൽ നിന്നാണ് ഇന്നലെ വൈകിട്ട് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ENGLISH SUMMARY:

Ernakulam fraud case involves the arrest of a man impersonating a CI and extorting money from a spa owner. He was arrested for extorting money in the name of Onam celebrations at the North Police Station.