ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് സഹ താമസക്കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ടെക്കിയുടെ ക്രൂരത. ബെംഗളൂരു വെറ്റ് ഫീൽഡിലെ കോ- ലീവിങ് പി.ജിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എൻജിനിയർ സായിബാബ ചന്നൂരിനെവൈറ്റ് ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
പുലർച്ചെ 3 മണിയോടെ വൈറ്റ് ഫീല്‍ഡിലെ പ്രോ ഫോര്‍ ലിവിങെന്ന പേരിലുള്ള പിജിയിലാണ് ആക്രമണമുണ്ടായത്. വ്യത്യസ്ത മുറികളില്‍ താമസിച്ചിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ 37 കാരനും അമേരിക്കന്‍ എക്സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന 27കാരിയും രണ്ടു മാസത്തിലേറെയായി ഒന്നിച്ചായിരുന്നു താമസം.
ഇന്നലെ രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. യുവതിയെ ശരീരിക ബന്ധത്തിന് യുവാവ് നിര്‍ബന്ധിച്ചതാണു തര്‍ക്കത്തിലേക്കെത്തിയതെന്നാണു മൊഴി. പുലര്‍ച്ചെ മൂന്നുമണിയോടെ മുറിയിലേക്കെത്തിയ യുവാവ് ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്നും, എതിര്‍ത്തതോടെ പുറത്തു കുത്തി വീഴ്ത്തിയെന്നുമാണു യുവതിയുടെ മൊഴി.
നിലത്തുവീണതോടെ ഇയാള്‍ വസ്ത്രങ്ങളഴിച്ചു മാറ്റി ഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തു. ഫോട്ടോ പുറത്തുവിടാതിരിക്കാന്‍ 7000 രൂപ ആവശ്യപെട്ടു. പണമില്ലെന്നും നേരം പുലര്‍ന്ന ശേഷം സുഹൃത്തുക്കളില്‍ നിന്നു വാങ്ങി നല്‍കാമെന്നും പറഞ്ഞതോടെ യുവാവ് യുവതിയുടെ ഫോണ്‍ തട്ടിയെടുത്ത് ഗുഗിള്‍പേ വഴി പതിനായിരം രൂപ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം രക്ഷപെട്ടെന്നുമാണ് പരാതിയിലുള്ളത്.
രാവിലെ സുഹൃത്തിന്റെ സഹായത്തോടെ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണു വിവരം പുറത്തറിഞ്ഞത്. അതേ സമയം ആക്രമണ വിവരം പുറത്തറിഞ്ഞ ഉടനെ പി ജി നടത്തിപ്പുകാർ സായി ബാബയെ പിടികൂടി ക്രൂരമായി മർദിച്ചവശനാക്കി. ഇയുടെ കൈ കാലുകള്‍ മുഖം എന്നിവടങ്ങളില്‍ സാരമായ പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ പരാതിയിൽ പി.ജി നടത്തിപ്പുകാരടക്കം 5പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.