പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കീഴടക്കി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടി തട്ടിയെടുത്ത് മുങ്ങിയ, കൊലപാതക കേസിലെ പ്രതി കൂടിയായ കൂവപ്പടി സ്വദേശി സുഭാഷ് എം. വർഗീസാണ് (48) അറസ്റ്റിലായത്.
താടി വടിച്ച് തല മൊട്ടയടിച്ച് രൂപം മാറിയായിരുന്നു ഇയാള്‍ നടന്നിരുന്നത്. കണ്ടാല്‍ ആളെ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. മുഴുവൻ സമയവും മാസ്ക് ധരിച്ചും മൊബൈൽ ഫോൺ ഉപേക്ഷിച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇയാള്‍ നയിച്ചിരുന്നത്. കുട്ടികളിൽ ഒരാൾ സമീപത്തെ സ്കൂളിലും മറ്റൊരാൾ പ്ളെ സ്കൂളിലുമാണ് പഠിച്ചിരുന്നത്. തട്ടിയ പണത്തിൽ 60 ലക്ഷം ചെലവിട്ട് ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങി. മറ്റൊരാളുടെ പേരിൽ സിമ്മെടുത്ത് ഭാര്യയ്ക്ക് നൽകി, നമ്പറും അതീവ രഹസ്യമായിരുന്നു.
കോലഞ്ചേരിയിലെ ലാബ്രോമെല്ലൻ എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2009ൽ നടന്ന അജാസ് വധക്കേസിലെ പ്രതിയായ സുഭാഷ് 2018 വരെ ജയിൽശിക്ഷ അനുഭവിച്ചതാണ്. 2024 ആഗസ്റ്റില്‍ ആരംഭിച്ച സ്ഥാപനത്തിന്‍റെ പേരില്‍, 2025 ഏപ്രിൽ വരെ തട്ടിപ്പ് തുടർന്നു. 60 ലധികം പേരിൽ നിന്നായി ഒന്നര കോടി രൂപയോളമാണ് ഇയാള്‍ അടിച്ചുമാറ്റിയത്.
വെങ്ങോലയിൽ നിന്ന് കാറുമായി ഇറങ്ങി അത് വഴിയില്‍ പാർക്ക് ചെയ്ത ശേഷം ബസിലോ ഓട്ടോയിലോ കയറിയാണ് സ്ഥാപനത്തിലെത്തിയിരുന്നത്. പണം നൽകിയവർ സ്ഥാപനത്തിലെത്തി ബഹളം തുടങ്ങിയതോടെയാണ് വെങ്ങോലയിലെ വീട്ടിൽ നിന്ന് ഭാര്യയും രണ്ട് കുട്ടികളുമായി ഇയാള്‍ മുങ്ങിയത്. പിന്നെ പൊങ്ങിയത് പാലക്കാട് തിരുവില്ല്വാമലയിലാണ്.