അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും മർദ്ദിച്ച യുവാവ് പൊലീസിന്‍റെ പിടിയില്‍. കൊല്ലത്ത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൈക്കുളങ്ങര രാമേശ്വരം നഗറില്‍ ജിതിനെയാണ് (34) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ അമ്മയും പ്രതിയും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. ഈ വിരോധത്തിൽ പെൺകുട്ടിയുടെ അമ്മയെ തിരക്കി ജിതിന്‍ വീട്ടിലെത്തി. അമ്മ വീട്ടിലില്ലെന്ന് പറഞ്ഞതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസഭ്യം വിളിക്കുകയും വീടിന്റെ ഫ്യൂസ് ഊരിയെടുക്കുകയും ചെയ്തു. അതിന് ശേഷം ഇയാള്‍ തിരികെ പോയി.
പെൺകുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോൾ മടങ്ങിയെത്തിയ യുവാവ് ഇരുവരെയും മർദ്ദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയെ ഇയാൾ കൈയിലിരുന്ന ഫ്യൂസ് ഉപയോഗിച്ച് തലയിലും ശരീരത്തും മർദ്ദിച്ച് പരിക്കേൽപ്പിച്ചു. അടികൊണ്ട് തറയിൽ വീണ ഇവരെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
പള്ളിത്തോട്ടം, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇതിന് മുമ്പും ഇയാൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.