karivellor-theft

TOPICS COVERED

കണ്ണൂര്‍ കരിവെള്ളൂര്‍ പാലിയേരിയില്‍ 30 പവന്‍ വിവാഹാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ഒടുവില്‍ പ്രതിയെ പൊലീസ് പിടികൂടി. കൂത്തുപറമ്പ് സ്വദേശി എ.കെ വിപിനി(46)യാണ് പയ്യന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമമാണ് മോഷണത്തിന് കാരണമെന്ന് വിപിനി പൊലീസിന് മൊഴി നല്‍കി. കല്ല്യാണദിവസം രാത്രിയിലാണ് മോഷണം നടത്തിയത്. വിപിനിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

സംഭവം ഇങ്ങനെ

കഴിഞ്ഞ ഒന്നാം തിയതിയായിരുന്നു പാലിയേരിയിലെ ചൂരക്കാട്ട് മനോഹരന്‍റെ മകന്‍ അര്‍ജുനും കൊല്ലം സ്വദേശി ആര്‍ച്ചയും തമ്മിലുള്ള വിവാഹം. അടുത്ത ദിവസം വരന്‍റെ വീട്ടിലെത്തിയ ബന്ധുക്കളെ കാണിക്കാന്‍ സ്വര്‍ണാഭരണം എടുക്കാന്‍ പോയപ്പോള്‍ അലമാരയില്‍ സ്വര്‍ണം കാണാനില്ല. 12 വളകള്‍, 6 മാലകള്‍, കമ്മല്‍, കൈച്ചെയിന്‍ തുടങ്ങിയവയായിരുന്നു കാണാതായവ. നാല് പെട്ടികളിലായാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതില്‍ ഒരു പെട്ടി പൂര്‍ണമായും മറ്റു പെട്ടികളിലെ തൂക്കമുള്ള ആഭരണങ്ങളുമാണ് പ്രതി എടുത്തത്.

​കുടുബത്തിലെ മോഷ്ടാവ്

വധുവിന്‍റെ 30 പവന്‍ സ്വര്‍ണം കാണാതായെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നു. കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് മോഷ്ടിച്ചെങ്കില്‍ വീടിനുള്ളിലുള്ളവരോ കുടുംബക്കാരോ ആകും കള്ളന്മാരെന്ന് പലരും അടക്കം പറഞ്ഞു. ആ സംശയം പൊലീസിനുമുണ്ടായി. വീട്ടുകാരെയടക്കം സംശയിച്ചു. എല്ലാവരെയും ഓരോന്നായി ചോദ്യം ചെയ്തു. എന്നാല്‍ ഒരു തുമ്പും അപ്പോഴൊന്നും കിട്ടിയില്ല. അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോഴാണ് ആ ട്വിസ്റ്റ്!!

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!!

മോഷണം തിരിച്ചറിഞ്ഞത് രണ്ടാം തിയതി.. അഞ്ച് ദിവസം കഴിഞ്ഞാണ് ആ ട്വിസ്റ്റുണ്ടാകുന്നത്. വീട്ടുകാരുടെ മൊഴിയെടുക്കാന്‍ വരന്‍റെ വീട്ടിലെത്തിയ പൊലീസ് കണ്ടത് വരാന്തയ്ക്ക് അരികില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍. സ്വര്‍ണം വധുവിന്‍റേതു തന്നെ.. നഷ്ടപ്പെട്ട 30 പവന്‍ തികച്ചുമുണ്ടായിരുന്നു. ആഭരണങ്ങള്‍ നോക്കി വധു ആര്‍ച്ച അതുറപ്പിച്ചു. അവിടെ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പുയര്‍ന്നു. സമാധാനം. ആളെ കിട്ടിയില്ലെങ്കിലും ആഭരണം കിട്ടിയല്ലോ എന്നതിന്‍റെ സന്തോഷം. പക്ഷേ പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമം തുടര്‍ന്നു.

അന്വേഷണം ഇങ്ങനെ

തിരിച്ചുകിട്ടിയ സ്വര്‍ണാഭരണത്തില്‍ ഡോഗ് സ്ക്വാഡിനെ കൊണ്ട് മണംപിടിപ്പിച്ചു. വിരലടയാളങ്ങളും, ഫോണ്‍ രേഖകളും പരിശോധിച്ചു. സ്വര്‍ണം സൂക്ഷിച്ച അലമാരയില്‍ നിന്ന് പ്രതി വിപിനിയുടെതടക്കം വിവിധ വിരലടയാളങ്ങള്‍ കിട്ടി. ബന്ധുക്കളെ ഓരോരുത്തരെയും പൊലീസ് വിളിപ്പിച്ചു. ഇതില്‍ വിപിനി മാത്രം പൊലീസിനോട് സഹകരിക്കാന്‍ മടികാട്ടി. വിവാഹദിവസം വൈകിട്ട് തന്നെ താന്‍ മടങ്ങിപ്പോയെന്ന് വിപിന പൊലീസിനോട് പറഞ്ഞു. എന്നാല്‍ അത് തെറ്റാണെന്നും രാത്രി 9 മണി വരെ വിപിനി കല്ല്യാണവീട്ടില്‍ ഉണ്ടായിരുന്നുവെന്നും വരന്‍റെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞതോടെ വിപിനിയെ സംശയിക്കാന്‍ കാരണമായി. 

karivellor-theft-police-dog

തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ വിപിനി പോകാന്‍ തയ്യാറായില്ല. ഇതോടെ സംശയം ഇരട്ടിയായി. തുടര്‍ന്ന് വിപിനിയെ തേടി പൊലീസ് അവരുടെ വീട്ടിലെത്തി കസ്റ്റഡിയിലെത്തു. പൊലീസ് തെളിവുകള്‍ നിരത്തിയതോടെ ഇനി പിടിച്ചുനില്‍ക്കാനാവില്ലെന്ന് കണ്ട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് സ്വര്‍ണം ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നും വിപിനി പറഞ്ഞു. ആരും കാണാതെ ആറാം തിയതി രാത്രിയില്‍ വരന്‍റെ വീട്ടുമുറ്റത്ത് ആഭരണങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു പ്രതി. മോഷണമുതല്‍ തിരിച്ചുകിട്ടിയാല്‍ തന്നെ തേടി ആരും വരില്ലെന്നാണ് വിപിനി കരുതിയത്.  ഡിവൈഎസ്പി കെ വിനോദ് കുമാര്‍, സിഐ കെ.പി ശ്രീഹരി, എസ്ഐ യദുകൃഷ്ണന്‍ എന്നിവരടങ്ങിയ ടീമാണ് പ്രതിയെ കണ്ടെത്തിയത്

ENGLISH SUMMARY:

In a case of stolen wedding ornaments in Kannur's Karivellur, police have finally arrested the accused, A.K. Vipini (46) of Koothuparamba. The theft, which occurred on the night of a wedding, was driven by the accused's obsession with gold jewelry.