'ഞാന്‍ ഉത്തരം പറയണമെങ്കില്‍ ഡിവൈ.എസ്.പി ചോദിക്കണം. എന്നോട് ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ ആരാണ്?' കൊലപാതകക്കേസില്‍ ചോദ്യം ചെയ്യാനായി വട്ടംകൂടി നിന്ന സി.ഐമാരും എസ്.ഐമാരും ഇങ്ങിനെ ഒരു മറുചോദ്യം പ്രതിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൂസലില്ലാതെ തമിഴ് കലര്‍ന്ന മലയാളത്തില്‍ പൊലീസിന്‍റെ മുഖത്ത് നോക്കി ഡിവൈ.എസ്.പി വരാതെ ഞാന്‍ സംസാരിക്കില്ലെന്ന് പറഞ്ഞ ഒരേയോരു പ്രതി തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രനാണ്. തിരുവനന്തപുരം അമ്പലമുക്കിലെ നഴ്സറി ജീവനക്കാരിയും നെടുമങ്ങാട് സ്വദേശിയുമായ വിനീതയെ കൊന്ന രാജേന്ദ്രന്‍. ഒടുവില്‍ രാജേന്ദ്രന് തൂക്കുകയര്‍ കോടതി വിധിച്ചിരിക്കുകയാണ്. പ്രതിയുടെ ക്രൂരത നിറഞ്ഞ ജീവിതവും അതിക്രൂര കൊലപാതക രീതിയും തെളിവ് നശിപ്പിക്കലിലെ വൈദഗ്ധ്യവുമെല്ലാം പരിഗണിച്ചപ്പോഴാണ് അപൂര്‍വങ്ങളില്‍ അപൂര്‍വ കൊലയായി പരിഗണിച്ച് വധശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചത്.
തൊണ്ടക്കുഴിയില്‍ കുത്തി, ഉറക്കെ കരയാന്‍ പോലുമാവാതെ മരണം
2022 ഫെബ്രൂവരി 6നാണ് വിനീത കൊല്ലപ്പെടുന്നത്. കോവിഡ് കാലത്തെ ഞായറാഴ്ചയായിരുന്നു. തലസ്ഥാന നഗരമായിട്ടും ആള്‍തിരക്കും ബഹളവുമെല്ലാം കുറഞ്ഞ ദിവസം. പക്ഷെ രണ്ട് മക്കളും മാതാപിതാക്കളും അടങ്ങിയ കുടുംബം പോറ്റേണ്ടതുകൊണ്ടാണ് വിനീത അന്നും ജോലിക്ക് വന്നത്. 9ന് വീട്ടില്‍ നിന്നിറങ്ങി 10.30ന് അമ്പലമുക്കിലെ ചെടിക്കടയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ തന്നെ അമ്മയുടെ ഫോണ്‍ വന്നിരുന്നു. വൈകിട്ട് 4 മണിക്ക് തിരികെയെത്തുമെന്ന് പറഞ്ഞ് ഫോണ്‍വെച്ച ശേഷം വിനീത ജോലിയിലേക്ക് കടന്നു. മറ്റ് ആരും അന്ന് കടയിലുണ്ടായിരുന്നില്ല. ആ സമയത്താണ് പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ ആ വഴി വന്നത്.
ഒറ്റക്ക് നില്‍ക്കുന്ന വിനീതയുടെ കഴുത്തിലെ താലിമാലയില്‍ രാജേന്ദ്രന്‍റെ കണ്ണുടക്കി. അത് കൈക്കലാക്കാനുറച്ച്, ചെടിയുടെ വിലചോദിച്ച് കടയില്‍ കയറി. ചെടികള്‍ കാണിച്ച് തരാന്‍ വന്ന സമയത്ത് വിനീതയുടെ മാലയില്‍ പിടിച്ചു. വിനീത എതിര്‍ത്തതോടെ കയ്യില്‍ കരുതിയ കത്തകൊണ്ട് കഴുത്തില്‍ കുത്തി.
Read Also: അമ്പലമുക്ക് വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് തൂക്കുകയര്‍
കഴുത്തിന്‍റെ മുന്‍വശത്ത്, തൊണ്ടയുടെ ഭാഗത്താണ് കുത്തിയത്. ശബ്ദനാളിയടക്കം തകര്‍ന്നതോടെ കരച്ചിലിന്‍റെ ശബ്ദംപോലും പുറത്തുവന്നില്ല. ആ നിമിഷം വിനീതയുടെ ജീവന്‍ നഷ്ടമായി. ഇരയ്ക്ക് നിലവിളിക്കാനോ ആളുകളെ വിളിച്ച് കൂട്ടാനോ വേദനകൊണ്ട് ഒന്ന് കരയാനോ പോലും ശബ്ദം നല്‍കാത്ത തരത്തില്‍ കൊല്ലുന്നതാണ് രാജേന്ദ്രന്‍റെ രീതി.
വെറും ക്രിമിനലല്ല, ബിരുദാനന്തര ബിരുദധാരിയായ ക്രിമിനല്‍
രാജേന്ദ്രന്‍ വെറും ഗുണ്ടയോ ക്രിമിനലോ അല്ല. തമിഴ്നാട് തോവാള സ്വദേശിയായ രാജേന്ദ്രന്‍ ഒരുപക്ഷെ കേരളം കണ്ട ഏറ്റവും വിദ്യാഭ്യാസമുള്ള കൊലപാതകിയായേക്കാം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. അതിന് ശേഷം എം.ബി.എയും പഠിച്ചു. വിവിധ ഡിപ്ളോമ കോഴ്സുകളും പാസായിട്ടുണ്ട്. കുട്ടിക്കാലത്തൊക്കെ ആ ഗ്രാമത്തിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായാണ് അറിയപ്പെട്ടിരുന്നത്.
എട്ട് വര്‍ഷം, നാല് അരുംകൊലകള്‍
പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം രാജേന്ദ്രന്‍റെ മട്ടുമാറി. ഓണ്‍ലൈന്‍ ട്രേഡിങ്ങിലായി താല്‍പര്യം മുഴുവന്‍. അതിന് പണം കണ്ടെത്താന്‍ പലവഴികള്‍ തേടി. അങ്ങിനെയാണ് അയല്‍ക്കാരനായ കസ്റ്റംസ് ഓഫീസറെയും കുടുംത്തേയും വകവരുത്തുന്നത്. 2014ലായിരുന്നു ആ മൂന്ന് കൊലകള്‍. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യയേയും കൊന്ന് കലുങ്കിന് താഴെ മൃതദേഹം ഉപേക്ഷിച്ചു. അതിന് ശേഷം വീട്ടിലെത്തി സുബ്ബയ്യയുടെ ഭാര്യ വാസന്തി, വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരേയും കൊലപ്പെടുത്തി. അതിക്രൂരമായി വെട്ടിയും കുത്തിയുമായിരുന്നു കൊലകളെല്ലാം. അന്ന് പിടിക്കപ്പെട്ടെങ്കിലും തമിഴ്നാട് പൊലീസ് കുറ്റപത്രം നല്‍കാന്‍ വൈകിയതോടെ ജാമ്യത്തിലിറങ്ങി. അതിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയാണ് തിരുവനന്തപുരത്തെത്തിയും പേരൂര്‍ക്കടയിലെ ഹോട്ടലില്‍ തൊഴിലാളിയായതും.
തെളിവ് നശിപ്പിക്കുന്നതില്‍ വിദഗ്ധന്‍
വിനീതയെ കൊന്ന ശേഷം ഒരു തെളിവും ബാക്കിവെക്കാതെ നോക്കാന്‍ രാജേന്ദ്രന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൊലയ്ക്ക് ശേഷം മൃതദേഹം പോലും നഴ്സറിക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചു. അതുകൊണ്ട് തന്നെ പെട്ടന്ന് കണ്ടുപിടിക്കാന്‍ പൊലീസിന് സാധിച്ചില്ല. തിരുവനന്തപുരത്ത് നിന്ന് മുങ്ങാനുള്ള സമയം കിട്ടാനാണ് മൃതദേഹം ഒളിപ്പിച്ചത്. കൊല നടത്തിയ സമയത്തെ വസ്ത്രങ്ങള്‍ കോവളത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച് പുതിയ വസ്ത്രവും വാങ്ങിയാണ് തമിഴ്നാട്ടിലേക്ക് മുങ്ങിയത്. നാലരപ്പവന്‍റെ മാലയ്ക്ക് വേണ്ടിയാണ് വിനീതയെ കൊന്നത്. ആ മാലയില്‍ വിനീതയുടെ താലിയുമുണ്ടായിരുന്നു. മാല പണയംവെച്ചപ്പോള്‍ താലി പണയം വെച്ചില്ല. പൊലീസ് മാല കണ്ടെടുത്താല്‍ പോലും അത് വിനീതയുടേതാണെന്നതിന് പ്രത്യേക തെളിവ് കിട്ടാതിരിക്കാനാണ് താലി പണയം വെക്കാതെ കന്യാകുമാരിയിലെ വഴിയില്‍ എറിഞ്ഞ് കളഞ്ഞത്. അങ്ങിനെ തന്നിലേക്കെത്താനുള്ള തെളിവെല്ലാം ഇല്ലാതാക്കാന്‍ വിദ്യാസമ്പന്നനായ രാജേന്ദ്രന്‍ പരമാവധി ശ്രമിച്ചു.
ദൈവം അവശേഷിപ്പിച്ച തെളിവായി രക്തത്തുള്ളി
പരാമവധി തെളിവുകള്‍ പ്രതി നശിപ്പിക്കുകയും ദൃക്സാക്ഷികളോ കുറ്റകൃത്യം നടന്ന സ്ഥലത്ത് സി.സി.ടി.വി ദൃശ്യങ്ങളോ ഇല്ലാത്തതിനാല്‍ രാജേന്ദ്രനാണ് കൊല നടത്തിയതെന്ന് കോടതിയെ ബോധിപ്പിക്കാന്‍ തെളിവുകളുടെ അഭാവുമുണ്ടായിരുന്നു. ആ സമയത്താണ് പ്രതി എത്രശ്രമിച്ചാലും ഒരു തെളിവ് അവശേഷിക്കും എന്ന വിശ്വാസം ശരിവെച്ച് പ്രതിയുടെ രക്തത്തുള്ളി തന്നെ രാജേന്ദ്രനെതിരായ പ്രധാന തെളിവാകുന്നത്. കൊല നടത്തുന്ന സമയത്തുണ്ടായ പിടിവലിയില്‍ രാജേന്ദ്രന്‍റെ കയ്യിലും മുറിവേറ്റിരുന്നു. ആ മുറിവില്‍ നിന്നുള്ള രക്തത്തുള്ളികള്‍ കൊല നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി. അത് രാജേന്ദ്രന്‍റേതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയിച്ചു. അതാണ് കൊലപാതകി രാജേന്ദ്രന്‍ എന്ന് തന്നെ ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്.