തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന് (42)വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൃത്യമെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി 6 നായിരുന്നു കൊലപാതകം.
പ്രതിക്കെതിരെ കുറ്റകരമായ വസ്തു കയ്യേറ്റം, കൊലപാതകം, കൊലപ്പെടുത്തി കവർച്ച, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിയെ സംബന്ധിച്ച കലക്ടറുടെ അടക്കം ഏഴ് റിപ്പോര്‍ട്ടുകളും കോടതി പരിശോധിച്ചിരുന്നു. വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും പ്രതി അര്‍ഹിക്കുന്നില്ലെന്നണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
നാലരപ്പവന്റെ മാല മോഷ്ടിക്കാനാണ് രാജേന്ദ്രന്‍ വിനീതയെ കൊന്നത്. ഉന്നത ബിരുദധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിനു വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്. സമാനരീതിയില്‍ തമിഴ്നാട് തിരുനെൽവേലി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയമാണ് രാജേന്ദ്രന്‍ വിനീതയെ കൊലപ്പെടുത്തിയത്.