പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ മനോജ് എന്ന യുവാവ് വെന്തു മരിച്ച വീട്, ദുരന്തവീടെന്ന് നാട്ടുകാർ. വീട് കത്തി മരിച്ച മനോജിന്റെ അമ്മ വനജയുടെ സഹോദരൻ പ്രസാദിന്റേതാണ് വീട്. 25 വർഷം മുൻപ് പ്രസാദിന്റെ ഭാര്യ രമ ഈ വീട്ടിൽ തീ കൊളുത്തിയശേഷം കിണറ്റിൽ ചാടി മരിച്ചു. ഭാര്യയുടെ മരണത്തോടെ വീട് ഉപേക്ഷിച്ചു പോയ പ്രസാദിനെ അഞ്ചുവർഷം മുൻപ് താമസ സ്ഥലത്തിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
എട്ടുവർഷം മുൻപാണ് വനജയും ഭർത്താവു സോമനും മകൻ മനോജും ഈ വീട്ടിൽ താമസമാക്കിയത്. ശബരിമല മണ്ഡലകാലത്തെ ഹോട്ടൽ തൊഴിലാളിയാണ് മനോജ് . മൂന്നുപേരും ഒരുമിച്ച് മദ്യപിക്കുന്നതും വഴക്കും പതിവാണ്. വനജയുടെ പിതാവിനെ മനോജ് റോഡിലേക്ക് വലിച്ചിഴച്ച് മർദ്ദിക്കുന്നത് മുൻപ് പതിവായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു
ഇന്നലെ രാത്രിയാണ് വീടിനു തീപിടിച്ച് മനോജ് മരിക്കുന്നത്. തീ പടർന്നപ്പോൾ വീട്ടിൽ ആരും ഇല്ല എന്നാണ് അമ്മ വനജ നാട്ടുകാരോട് പറഞ്ഞത്. ഫയർഫോഴ്സ് തീയണച്ച ശേഷമാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. മനോജിന്റെ അമ്മയും മദ്യ ലഹരിയിൽ ആയിരുന്നു. മനോജ് ആണോ അമ്മ വനജയാണോ വീടിന് തീയിട്ടതെന്നാണ് ഇനി കണ്ടെത്തേണ്ടത്.?