AI generated image
ഗോൾഫ് കാഡിയായ (ഗോൾഫ് കളിക്കുന്നയാളുടെ സഹായി) ഇരുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍. മലേഷ്യന്‍ സൈന്യം ദാതുക് പദവി നല്‍കി ആദരിച്ച 68 കാരനായ യഹ്യ ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലാക്കയിലെ ബുക്കിറ്റ് കാട്ടിലിലുള്ള തിയാര മലാക്ക ഗോൾഫ് ആൻഡ് കൺട്രി ക്ലബ്ബിൽ ഓഗസ്റ്റ് 25-ന് രാവിലെ 8.30-നും ഉച്ചയ്ക്ക് 12.30-നും ഇടയിലാണ് സംഭവം നടന്നത്. സെപ്റ്റംബർ 4-ന് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
ജോലിക്കിടെ ശാരീരികമായും മാനസികമായും യഹ്യ ഹാഷിം തുടർച്ചയായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തിയതിന് മലേഷ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവോ പിഴയോ ബ്രൂരമർദ്ദനമോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാം. ജാമ്യ കാലാവധിയില്‍, കേസ് അവസാനിക്കുന്നത് വരെ ഇരയായ യുവതിയെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി. 5000 മലേഷ്യൻ റിംഗിറ്റ് ജാമ്യത്തുകയായി നല്‍കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്.
എന്നാല്‍ യഹ്യ വിരമിച്ചുവെന്നും സ്ഥിര വരുമാനമില്ലെന്നും ഭാര്യയോടൊപ്പമാണ് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ കുറഞ്ഞ ജാമ്യതുക വിധിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് സംബന്ധമായ ഒരു രോഗമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് 2,500 മലേഷ്യൻ റിംഗിറ്റ് ജാമ്യത്തുകയിലാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നടപടികൾക്കായി കേസ് സെപ്റ്റംബർ 28-ലേക്ക് മാറ്റി.