കാസർകോട് കാലിക്കടവ് എംഡിഎംഎ കേസിൽ അന്വേഷണം ലഹരിക്കടത്തിലെ സാമ്പത്തിക ഇടപാടുകളിലേക്കും നീളുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ബംഗളൂരുവിലെ റിയ എന്ന യുവതിയുടെ രണ്ട് അക്കൗണ്ടുകളിലേക്ക് വൻതുക കൈമാറിയതിന്‍റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടാണ് നടന്നത്.
കാസർകോട് കാലിക്കടവ് എംഡിഎംഎ കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. മുഹമ്മദ് ഹുസൈൻ, സൈനുൽ ആബിദ്, അബ്ദുൾ സലാം എന്നിവരുടെ അക്കൗണ്ടുകളിൽ നിന്നാണ് ബംഗളൂരുവിലേക്ക് പണം അയച്ചത്. ബംഗളൂരുവിലെ റിയ എന്ന യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ തുക കൈമാറിയത്. രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടാണ് നടന്നത്. ലഹരിക്കടത്തിന് പ്രതികളെ സഹായിച്ചത് റിയയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
നൈജീരിയൻ സംഘത്തിൽ നിന്ന് എംഡിഎംഎ വാങ്ങുന്നതിനായി പ്രതികൾ ബംഗളൂരുവിലെത്തിയപ്പോൾ റിയ ഒപ്പമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിവരം. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് ലഹരി ഇടപാടുകളുടെ സാമ്പത്തിക ശൃംഖല കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ കൂടുതൽ പേരുടെ പങ്കും സാമ്പത്തിക ബന്ധങ്ങളും അന്വേഷിച്ചുവരികയാണ്. കേസിൽ പിടിയിലായ അബ്ദുൽസലാം മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സോഷ്യൽ മീഡിയ കോഡിനേറ്റർ ആയിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു.