പത്തനംതിട്ടയിലെ മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ ആദ്യം പീഡനത്തിനിരയാക്കിയത് സ്വന്തം അച്ഛന്‍. ഏഴാം ക്ലാസിലെ അവധിക്കാലത്താണ് കുട്ടിയെ പിതാവ് പീഡിപ്പിക്കുന്നത്. അതിനുശേഷം പീഡനം പലവട്ടം തുടരുകയായിരുന്നു. ശേഷം നാട്ടുകാരായ മറ്റ് അഞ്ചുപേർ കൂട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് നിലവില്‍ വിദേശത്താണ്.
എല്ലാ പീഡനങ്ങളും വ്യത്യസ്ത സ്ഥലത്ത് വ്യത്യസ്ത കാലത്താണ് നടന്നിട്ടുള്ളത്. അതിനാല്‍ തന്നെ പൊലീസ് നിലവില്‍ ആറ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ആറു പ്രതികളില്‍ ഒരാള്‍ മരിച്ചു പോയി. കുട്ടിയുടെ പിതാവിനെ കൂടാതെ കേസിലുള്ള മറ്റൊരു പ്രതി കൂടി വിദേശത്താണ്. ഈ പ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
സഹപാഠികളോടാണ് പെൺകുട്ടി പീഡന വിവരം ആദ്യം വെളിപ്പെടുത്തിയത്. സഹപാഠികൾ അധ്യാപികയെ അറിയിച്ചു. അധ്യാപികയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിവരം കൈമാറിയത്. തുടര്‍ന്ന് പത്തനംതിട്ട പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ മലയാലപ്പുഴ പൊലീസിന് കേസ് കൈമാറി.
കേസിൽ നിലവില്‍ പെൺകുട്ടി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടി മുന്‍പ് വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ മലയാലപ്പുഴ താഴം സ്വദേശി 63 വയസുള്ള ശ്രീകുമാര്‍, മലയാലപ്പുഴ സ്വദേശി 62വയസുള്ള ഗോപാലകൃഷ്ണപിള്ള, മലയാലപ്പുഴ ലക്ഷംവീട് ഉന്നതിയിലെ താമസക്കാരന്‍ ശ്രീജിത്ത് മോന്‍ എന്നിവരാണ് അറസ്റ്റിലായത്.