കോട്ടയം തീക്കോയി കുട്ടിക്കടത്ത് കേസിലെ പ്രതികള്‍ ആറുമാസം മുന്‍പ് കുഞ്ഞിനെ വിറ്റത് തൊടുപുഴയില്‍. തമിഴ്നാട്ടുകാരി ജന്മം നല്‍കിയ കുഞ്ഞിനെ മലയാളി ദമ്പതികള്‍ വാങ്ങിയെന്നാണ് വിവരം. റിമാന്‍ഡിലുളള മൂന്നുപ്രതികളെ തൊടുപുഴ പൊലീസും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
തീക്കോയിൽ ഗർഭിണിയെ തടങ്കലിലാക്കി മർദിക്കുകയും ജനിക്കാനിരുന്ന കുഞ്ഞിന് മൂന്നുലക്ഷം രൂപ വിലയിടുകയും ചെയ്ത കേസിലാണ് കുഞ്ഞുങ്ങളെ കച്ചവടം ചെയ്തതിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആറുമാസങ്ങൾക്കു മുൻപ് പ്രതികൾ തൊടുപുഴയിൽ കുഞ്ഞിനെ വിറ്റു. ഫെബ്രുവരി 22ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയ തമിഴ്നാട്ടുകാരി ജന്മം നൽകിയ കുഞ്ഞിനെ മലയാളി ദമ്പതികള്‍ക്ക് വിറ്റെന്നാണ് വിവരം. കുട്ടിയെ വാങ്ങാന്‍ പണം മുടക്കിയ കൊല്ലം സ്വദേശിയുടെ പേരിലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. പ്രതികള്‍ താമസിച്ചിരുന്ന ഇടുക്കിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും തമിഴ്നാട്ടിലുമായി അന്വേഷണം തുടരുകയാണ്.
കേസില്‍ റിമാന്‍ഡിലുളള തിരുനെല്‍വേലി സ്വദേശി മൂപ്പിലിരാജ, വാഗമണ്‍ സ്വദേശി കെഎസ് അര്‍ജുന്‍, കൊല്ലം പരവൂര്‍ സ്വദേശിനി അനീന തെസ്സി എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ വഴിത്തിരിവായ അസം സ്വദേശിനിയുമായി പ്രതികള്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.