അധ്യാപികമാര്‍ ഉള്‍പെട്ട ലഹരിക്കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലീസ് നടപടി തുടങ്ങി. ലഹരി വില്‍പനയുടെ ഭാഗമായി ലക്ഷങ്ങളുടെ ബാങ്ക് ഇടപാടുകള്‍ നടന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. കെ. കാര്‍ത്തിക് വ്യക്തമാക്കി. അതിനിടെ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന് ഉണ്ടാകുമെന്നുറപ്പായി.
അധ്യാപികമാര്‍ നേതൃത്വം നല്‍കുന്ന ലഹരി വില്‍പന സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടിയ പ്രത്യേക അന്വേഷണ സംഘം നടുങ്ങിയിരിക്കുകയാണ്. ഇന്നലെ അറസ്റ്റിലായ ഇടനിലക്കാരന്‍ ഇരിട്ടി സ്വദേശി ജിജിന്‍ കുര്യാക്കേസിന്റെ അക്കൗണ്ടിലൂടെ ഒരു വര്‍ഷത്തിനിടെ നടന്ന ഇടപാടുകളുടെ മൂല്യം 99 ലക്ഷം രൂപ. കുറിയര്‍ സ്ഥാപനത്തിലെ ഡെലിവറി ജീവനക്കാരനായ ഇയാള്‍ അതിന്റെ മറവിലാണ് ഇത്രയും തുകയുടെ ലഹരി ഇടപാടുകള്‍ നടത്തിയത്.
നേരത്തെ അറസ്റ്റിലായ കീര്‍ത്തനയുടെ അക്കൗണ്ടില്‍ 14 ലക്ഷവും കാവ്യയുടെ അക്കൗണ്ടില്‍ ആറുമാസത്തിനിടെ 9 ലക്ഷവും എത്തി. ഇവയെല്ലാം ലഹരി ഇടപാടിന്റേതാണന്നു വ്യക്തമായതോടെയണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന തുടരുകയാണ്. കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക് പറഞ്ഞു.
അതിനിടെ ഒരാളെ കൂടി അന്വേഷണ സംഘം പിടികൂടിയെന്നാണു സൂചന. കേസ് എസ്.ഐ.ടി. ഏറ്റെടുത്തതോടെ രണ്ടുപ്രതികള്‍ക്കായി നല്‍കിയിരുന്ന കസ്റ്റഡി അപേക്ഷ പിന്‍വലിച്ചു. കൂടിയാലോചനയ്ക്കു ശേഷം വീണ്ടും കോടതിയെ സമീപിക്കും. അതിനിടെ വടകരയിലെത്തിയ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. അന്വേഷണ പുരോഗതി വിലയിരുത്തി.