തിരുവനന്തപുരം കാലടിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. നാല് ദിവസം മുൻപാണ് 73 കാരിയായ സരസ്വതിയെ മരുമകൾ ആതിര മർദിച്ചത്. മരുമകൾ മർദ്ദിച്ചപ്പോഴും മകൻ എതിർത്തില്ലെന്ന് സരസ്വതി മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ ഫോർട്ട് പൊലീസ് സരസ്വതിയുടെ മൊഴിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാക്കുതർക്കത്തിനിടെ ഇളയ മകൻ മധുവിന്‍റെ ഭാര്യ ആതിരയുടെ കൈക്കരുത്തിന് സരസ്വതി ഇരയായത്. 73 കാരിയായ സ്വരസതിയുടെ ചുണ്ടിൽ എട്ടു തുന്നിക്കെട്ടുകളുണ്ട്. തലയിലും മുറിവുണ്ട്. അതേസമയം, മരുമകളുടെ മർദ്ദനം ആദ്യമായിട്ടല്ല. എല്ലാം മകന്‍റെ അറിവോടെ ആണെന്നും സരസ്വതി പറയുന്നു. അതേസമയം, ഭാര്യ മർദ്ദിച്ചിട്ടില്ലെന്നും വാക്ക് തർക്കത്തിനിടെ അമ്മ സ്വയം വീണ് പരുക്കേറ്റതാണെന്നുമാണ് മകൻ മധുവിന്‍റെ വാദം.
സ്വന്തം സ്ഥലത്ത് മകൻ കെട്ടിയ വീടിന്‍റെ വായ്പയും വീട്ടുജോലിക്ക് പോകുന്ന സരസ്വതിയാണ് അടയ്ക്കുന്നത്. ചൊവ്വാഴ്ചയുണ്ടായ മർദ്ദനത്തിന് ശേഷം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. 10 ദിവസത്തിനകം മകനും കുടുംബവും വീട്ടിൽ നിന്നും മാറണമെന്നായിരുന്നു പൊലീസിന്റെ ഒത്തുതീർപ്പ്. എന്നാൽ , വിവരം വാർത്തയായതോടെ പൊലീസ് വീണ്ടും എത്തി സരസ്വതിയുടെ മൊഴിയെടുത്തു.