തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഉച്ചഭക്ഷണം കൊണ്ടുവരാൻ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ധീരൻനഗർ സ്വദേശി കവിത (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സമ്പത്ത് കുമാറിനെ ഉറയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കട നടത്തിയിരുന്ന സമ്പത്തിന് കവിതയാണ് എല്ലാദിവസവും ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ഇന്ന് ഉച്ചഭക്ഷണം എത്തിക്കാൻ അല്പം വൈകിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിനിടെ കോപാകുലനായ സമ്പത്ത് കവിതയെ മാരകമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ കവിത ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, കവിത ചികിത്സയിലിരിക്കെ അവിടേക്കെത്തിയ സമ്പത്ത്, എല്ലാവരെയും നടുക്കിക്കൊണ്ട് വീണ്ടും കവിതയെ ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ കവിത മരണപ്പെട്ടു. വിവരം അറിഞ്ഞ ഉടൻ തന്നെ ഉറയൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.