thoppi-nihad-2

സുഹ്യത്തുക്കളുടെ നഗ്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന  കേസില്‍ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കും. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം. തൊപ്പിയുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. നിലവിൽ പ്രതി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ച പ്രതി പിന്നീട് പൊലീസുമായി ബന്ധപ്പെടാൻ തയ്യാറായിട്ടില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ച ശേഷമായിരിക്കും ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുക. കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ സുഹൃത്തുക്കളും ഹാജരായിട്ടില്ല. കേസുമായി പ്രതി ഒട്ടും സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സുഹൃത്തുക്കളുമായി പ്രശ്നങ്ങളുണ്ടായതിന് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവിഡിയോ തൊപ്പി പുറത്തുവിട്ടത്. ദിവസങ്ങളോളം ഇരുപക്ഷവും ആരോപണങ്ങളുമായി ലൈവ് വിഡിയോകള്‍ ചെയ്തിരുന്നു. ഇതിനിടെയിലാണ് തൊപ്പി വിഡിയോ പുറത്തുവിട്ടത്. തന്‍റെ വീട്ടിലേക്ക് ലഹരിമരുന്ന് കയറ്റിയെന്ന ആരോപണം ആദ്യം തൊപ്പിയാണ് ഉന്നയിക്കുത്. പിന്നാലെ തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നല്‍കി പെണ്‍കുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും സുഹൃത്തായ ഷമീര്‍ ആരോപിച്ചു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ ഉപയോഗിച്ചുവെന്നും ഷമീര്‍ ആരോപിക്കുന്നുണ്ട്. പഴയ കാര്യമാണെങ്കിലും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്നാണ് ഷമീര്‍ ചോദിക്കുന്നത്. നിഹാദിന്‍റെ മുറിയില്‍ നിന്നും കഞ്ചാവ് പുറത്തെടുക്കുന്ന വിഡിയോയും ഇവര്‍ പുറത്തുവിട്ടു. നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മമ്മു എന്നറിയപ്പെടുന്ന മുഹമ്മദും ഷമീറും രംഗത്തെത്തിയിരുന്നു. തൊപ്പിയുടെ അടിവസ്ത്രങ്ങള്‍ വരെ തങ്ങള്‍ അലക്കിയിരുന്നുവെന്നും തൊപ്പി പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ മര്‍ദിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി.

സംഘത്തിന്‍റെ ആരോപണ പ്രത്യാരോപണങ്ങള്‍ പരിധിവിട്ടതോടെയാണ് വിഷയത്തില്‍ ശ്രീജിത്ത് പെരുമന പരാതി നല്‍കിയത്. ലക്ഷക്കണക്കിന് കുട്ടികൾ തല്‍സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ട് സൈബർ ഇടങ്ങളെ ഇവര്‍ മലിനമാക്കിയെന്നും സ്ത്രീകളെപ്പോലും അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നതും ശ്രീജിത്ത് പെരുമന ചൂണ്ടിക്കാണിച്ചിരുന്നു.

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ലഹരി ഉപയോഗം പ്രോത്സാഹപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിനും തൊപ്പിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വിഡിയോ പോസ്റ്റ് ചെയ്തതിന്‍റെ തെളിവുകള്‍ തൊപ്പിയുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റ, യൂട്യൂബ് പേജില്‍ നിന്ന് പൊലീസ് കണ്ടെത്തി. തൊപ്പിക്കെതിരെ ചേര്‍ത്ത വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

ENGLISH SUMMARY:

Police are set to issue a Lookout Circular against social media influencer Nihad, popularly known as Thoppi, in connection with a case alleging that he shared his friends' private nude videos on social media. Investigators fear that the accused may attempt to leave the country, prompting the move. Police have collected his passport details. According to the police, Thoppi is currently absconding. Although he initially informed investigators that he could not appear for questioning due to health issues, he has since stopped cooperating with the investigation. The Lookout Circular is expected to be issued after the court considers his anticipatory bail plea. Police also said that the complainants and witnesses have not yet appeared to record their statements, and the accused has shown no willingness to cooperate with the investigation.