അച്ഛനെ കാത്ത് വഴിയിൽനിന്ന യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു. വെസ്റ്റ് കൊരട്ടി സ്വദേശിയായ 22 വയസ്സുകാരൻ സിദ്ധാർത്ഥനാണ് മർദ്ദനമേറ്റത്. കൊരട്ടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ പ്രതിയാക്കി കേസെടുത്തു.
കോട്ടയത്ത് വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് ജോലികഴിഞ്ഞ് വീട്ടിൽ പോകാൻ കൊരട്ടിയിൽ ബസ് ഇറങ്ങിയതായിരുന്നു. ബൈക്കുമായി അച്ഛൻ വരുന്നതും കാത്ത് വഴിയിൽ നിൽക്കുമ്പോൾ ആയിരുന്നു മർദ്ദനം. ബാറിൽ അടിപിടിയുണ്ടാക്കിയെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മർദ്ദിച്ചത്.
കൊരട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ബിനുകുമാറാണ് യുവാവിനെ മർദിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് ബോധരഹിതനായി. നിരപരാധി ആണെന്ന് പറഞ്ഞിട്ടും തല്ലി. അച്ഛൻ വന്ന ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ദൃശ്യങ്ങൾ പരിശോധിച്ച മേലുദ്യോഗസ്ഥർ ബിനുകുമാറിനെ കൈയോടെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. നേരത്തെയും പൊതുജനങ്ങളോട് മോശമായി പെരുമാറിയതിന് ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് സമാനമായ സംഭവത്തിലാണ് കൊരട്ടിയിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്.