AI Generated Image
13 വയസ്സുള്ള മകള്‍ക്കു നേരെ അയൽവാസിയുടെ ലൈംഗികാതിക്രമം കണ്ടുകൊണ്ടു വന്ന പിതാവ് പ്രതിയുടെ കാല് തല്ലിയൊടിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടുകൂടി പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം.
പെണ്‍കുട്ടിയുടെ അയൽവാസിയായ 40കാരൻ വീട്ടിൽ ആളില്ലാത്ത സമയം കുട്ടിയോട് തന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടുകയായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. സ്വന്തം മകളെ അയല്‍വാസി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടുകൊണ്ടാണ് കുട്ടിയുടെ പിതാവ് വരുന്നത്. അദ്ദേഹം ഉറക്കെ വിളിച്ചപ്പോഴാണ് പ്രതി കുട്ടിയെ വിട്ടത്. പിന്നാലെ കുട്ടിയുടെ പിതാവ് കൈയിൽ കിട്ടിയ തടിക്കഷണം എടുത്ത് 40കാരന്‍റെ കാൽ അടിച്ചൊടിക്കുകയായിരുന്നു.
സംഭവത്തില്‍ ആദ്യം പ്രതിയാണ് കുട്ടിയുടെ പിതാവിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത്. മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചെന്ന് കാട്ടിയെന്നായിരുന്നു പരാതി. തുടർന്ന് കുട്ടിയുടെ പിതാവിനെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാല്‍ പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് ഇയാളെ മർദ്ദിച്ചതെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്.
തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധനയ്ക്ക് ശേഷം പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. സംഭവത്തില്‍ പരിക്കേറ്റ പ്രതി നിലവില്‍ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.