പത്തനംതിട്ട പള്ളിക്കലിൽ കാൻസർ രോഗി അടുത്ത വീട്ടിലെത്തി കൈത്തണ്ട മുറിച്ച ശേഷം കിണറ്റിൽ ചാടി മരിച്ചു. പള്ളിക്കൽ സ്വദേശി 65 വയസുകാരന്‍ വാസുദേവൻ ആണ് മരിച്ചത്. അയൽ വീടുമായുള്ള തർക്കത്തെ തുടർന്നാണ് പഞ്ചായത്ത് കിണറ്റിൽ ചാടിയത്. പള്ളിക്കൽ സ്വദേശിനി ഉഷയുടെ വീട്ടിലെത്തിയാണ് വാസുദേവന്‍ കൈത്തണ്ട മുറിച്ചത്.
രാവിലെ വീടിന്‍റെ മുൻ വാതിൽ തുറന്നപ്പോഴാണ് സിറ്റൗട്ടിൽ നിറയെ ചോര തുള്ളികൾ കണ്ടത്. സിസിടിവി ദൃശ്യങ്ങളിലാണ് അയൽക്കാരനായ വാസുദേവൻ സിറ്റൗട്ടിൽ എത്തി കൈത്തണ്ട മുറിച്ച് ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. രക്ത തുള്ളികൾ പരിശോധിച്ചു ചെന്നപ്പോഴാണ് വീടിനോട് ചേർന്നുള്ള പഞ്ചായത്ത് കിണറിൽ വാസുദേവനെ മരിച്ചനിലയിൽ കണ്ടത്. പൊലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്തു.
ഉഷയുടെ വീട് പെർമിറ്റ് ഇല്ലാതെ നിർമ്മിച്ചു എന്ന് ആരോപിച്ച് വാസുദേവൻ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വാസുദേവന്റെ മകനെതിരെയും ഉഷയുടെ വീട്ടുകാർ പരാതി നൽകി. അങ്ങനെ കുറെ ദിവസങ്ങൾ ആയിട്ടുള്ള പ്രശ്നമാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്. മുൻപ് 20 കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണറാണ്. ഇപ്പോൾ നാല് കുടുംബങ്ങൾ ഉപയോഗിച്ചുവരുന്നു. അടൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.