arathy-suicide

തിരുവനന്തപുരം ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യ‌യില്‍ ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയിട്ടുണ്ട്. ആരതിയെ അതുല്‍ പലതവണ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. ആരതിയുടെ ശരീരത്തില്‍ 13 പുതിയ മുറിവുകളുണ്ടായിരുന്നു. പഴക്കമുള്ള മുറിവുകളും ഇന്‍ക്വസ്റ്റില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അതുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ആരതിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.

ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ടാണ് ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന്‍റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്യുന്നത്. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ഒന്നരവര്‍ഷം മാത്രമം ദൈര്‍ഘ്യമുള്ള ദാമ്പത്യത്തില്‍ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ പതിവായിരുന്നുവെന്ന് അമ്മ ജിനു പറഞ്ഞു.

ശാരീരിക ആക്രമണവും മാനസിക പീ‍‍‍‍ഡനവും കാരണം മകളെ വീട്ടിൽ തിരിച്ചെത്തിക്കാൻ അതുലിനോട് ആവശ്യപ്പെട്ടിരുന്നതായി ആരതിയുടെ പിതാവ് പറഞ്ഞു. പരമാവധി സ്‌ത്രീധനം നൽകിയിട്ടും കഴിഞ്ഞയാഴ്ചയും വീട്ടില്‍ വന്ന് അതുല്‍ കൂടുതൽ സാമ്പത്തികം ആവശ്യപ്പെട്ടു. അവഗണനയ്ക്കും ആക്രമണത്തിനുമിടയിലും ആരതി പിടിച്ചു നിൽക്കാൻ ശ്രമിച്ചു. കഴിയില്ലെന്നായപ്പോള്‍ രക്ഷിതാക്കളോട് സങ്കടം പറഞ്ഞു. ആരതിയുടെ അവസ്ഥ മനസിലാക്കി മരുമകനോട് നിര്‍ബന്ധമായും മകളെ വീട്ടിൽ കൊണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. കഴിയുന്നതിന്‍റെ പരമാവധി സ്‌ത്രീധനം കൊടുത്തു. പണം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയും വീട്ടിൽ വന്നെന്നും ആരതിയുടെ അച്ഛന്‍ പറയുന്നു. മകൾക്ക് പകരമാവില്ലെങ്കിലും നിയമ നടപടിയുമായി നീങ്ങാനാണ് തീരുമാനമെന്നും ആരതിയുടെ അച്ഛൻ ബൈജു മനോരമ ന്യൂസിനോട് പ്രതികരിച്ചു. 

ഉറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്ന് അതുല്‍ പിന്മാറിയതിന്‍റെ പേരില്‍ മറ്റൊരു യുവതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നതായും ആരതിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ജീവനൊടുക്കുമെന്ന് അറിയിച്ച് മുറിയില്‍ കയറി യുവതി കതകടച്ചിട്ടും പുറത്തുണ്ടായിരുന്ന അതുല്‍ തടയാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഭർത്താവിൻ്റെ പീഡനം വിവരിക്കുന്ന ഡയറിയും പൊലീസ് കണ്ടെടുത്തു. വീട്ടില്‍ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം. നിയമനടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുന്ന ആരതിയുടെ കുടുംബത്തിന് പിന്തുണയുമായി ജനപ്രതിനിധികളും രംഗത്തുണ്ട്. 

ENGLISH SUMMARY:

The Thiruvananthapuram police have officially registered the arrest of Athul following the tragic suicide of his young wife, Aarathy, at their rented residence in Attukal. Investigators charged the accused with abetment to suicide and severe domestic violence after an inquest revealed thirteen fresh injury marks along with older wounds on the victim's body. Aarathy's grieving family alleged that she faced brutal physical and mental torture over persistent demands for additional dowry despite being married for only one and a half years. Prior to taking the extreme step, she had sent explicit photographs of her physical injuries to her relatives and maintained a personal diary detailing the systemic abuse. Her father, Baiju, stated to Manorama News that he had recently begged the accused to return his daughter safely to her paternal home after a violent financial dispute last week. Following the completion of a detailed post-mortem examination at the Thiruvananthapuram Medical College, Aarathy's body was laid to rest at her family residence in Vadaserikonam amid heavy emotional support from local representatives.