വർഷങ്ങളായി നടത്തുന്ന ലൈംഗിക ചൂഷണത്തിന് സ്വയം പ്രഖ്യാപിത ആൾദൈവവും സ്ത്രീകളടക്കം ഏഴ് സഹായികളും അറസ്റ്റിൽ. ആരോഗ്യ, കുടുംബപ്രശ്നങ്ങൾ പരിഹരിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിലായിരുന്നു ചൂഷണം. പൂനെയിൽ ജോലി ചെയ്തിരുന്ന ഹരിയാന സ്വദേശിയായ 41കാരിയുടെ പരാതിയിൽ ഉബലെനഗറിലെ ഒരു ബംഗ്ളാവിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്.
രാധാമോഹൻ മിശ്ര (59), സഹായിയായ കൻവാൾ നയൻ (58), ആറ് സ്ത്രീകൾ എന്നിവരാണ് പിടിയിലായത്. 6 വർഷമായി രാധാമോഹൻ പരാതിക്കാരിയെ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങൾക്കിരയാക്കിയിരുന്നു. ഹരിയാന സ്വദേശിയായ രാധാമോഹൻ ഉബലെനഗറിലെ ബംഗ്ളാവിൽ ആശ്രമം നടത്തിവരികയായിരുന്നു.
രാധാമോഹൻ സ്ത്രീയെ നിർബന്ധിച്ച് തന്റെ മൂത്രം കുടിപ്പിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയെ ഭർത്താവുമായി വേർപിരിയാൻ പ്രേരിപ്പിക്കുകയും സ്വത്തുക്കൾ രാധാമോഹന്റെ പേരിലാക്കുകയും ചെയ്തു. പരാതിക്കാരിയെ സ്വന്തം ബന്ധുക്കളിൽ നിന്നകറ്റുകയും ചെയ്തു. പരാതിക്കാരിയുടെ പിതാവ് ഡോക്‌ടറാണ്.
ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീ വീട്ടിലെത്തി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ആശ്രമത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിലാണ് രാധാമോഹൻ അറസ്റ്റിലായത്. പ്രതിയുടെ ബംഗ്ളാവിൽ നിന്ന് 19 ഹാർഡ് ഡിസ്‌ക്കുകൾ, 12 ലാപ്‌ടോപ്പുകൾ, ഒരു ടാബ്‌ലെറ്റ്, 11 മൊബൈൽ ഫോണുകൾ, 23 പെൻഡ്രൈവുകൾ, 15 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങൾ, ആറര ലക്ഷം രൂപ, പത്ത് ബുള്ളറ്റുകൾ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
രാധാമോഹന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ശിഷ്യന്മാരുണ്ടെന്നും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ പതിവായി ഇയാളെ സന്ദർശിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ജൂൺ 20 വരെ റിമാൻഡ് ചെയ്തു.