തിരുവനന്തപുരത്ത് കന്യാകുളങ്ങരയില്‍ പ്രണയാഭ്യര്‍ഥന നിരസരിച്ചതിന് കുത്തേറ്റ സ്കൂള്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാര്‍. പ്രതിയായ സഹദില്‍ നിന്നും രക്ഷപ്പെട്ട 16 കാരി നിലവിളിച്ചു കൊണ്ട് റോഡിലൂടെ ഓടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് കാര്യം അന്വേഷിച്ചതും ചോരയൊലിപ്പിച്ച് എത്തിയ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചതും. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് 16 കാരി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇടവഴിയില്‍ ഒളിച്ചിരുന്ന സഹദ് പെണ്‍കുട്ടിയെ അക്രമിച്ചത്. സ്കൂളില്‍ നിന്നും മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാറിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് സിസിടിവി ഇല്ലാത്ത ഇടം കണ്ടെത്തി ഒളിച്ചിരിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തിലും മുതുകിലുമാണ് സഹദ് ആക്രമിച്ചത്. കഴുത്തില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയിലാണ് പെണ്‍കുട്ടി റോഡിലൂടെ ഓടിയത്. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ല.
ആക്രമണത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതി പൊലീസിനെ കബളിപ്പിക്കാനും ശ്രമിച്ചു. കാര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം. റോഡരികിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിന്‍റെ റൂട്ട് മനസിലാക്കിയ പൊലീസ് കണിയപുരം റെയില്‍വെ സറ്റേഷന് സമീപം വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ നിന്ന് മെബൊല്‍ ഫോണും ഓഫാക്കി പ്രതി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് ബന്ധുവിനൊപ്പം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലാകുന്നത്.
റൗഡി ലിസ്റ്റില്‍പ്പെട്ട സഹദ് നേരത്തെ പോക്സോ കേസിലും വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.