തിരുവനന്തപുരം നാലാഞ്ചിറയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷ് മരിച്ച നിലയില്‍. തമിഴ്നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാര്‍ ബാലരാമപുരം സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. കുടുംബവഴക്കിനെത്തുടര്‍ന്ന് ഹസീന ബീവി(36)യെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഭർത്താവ് സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടു. എട്ടും ഒമ്പതും വയസ്സുള്ള മക്കളുടെ കണ്‍മുന്നിൽ വച്ചായിരുന്നു കൊലപാതകം . ഇവർ തമ്മിൽ കുറച്ചുനാളുകളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. കൃത്യത്തിന് തലേന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പുലർച്ചെയുണ്ടായ തര്‍ക്കത്തിനു പിന്നാലെ ദാരുണമായ കൊലപാതകം നടക്കുകയായിരുന്നു. സുരേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
നാല് മക്കളും ഹസീനയുടെ മാതാവും ഉള്‍പ്പടെ ഏഴ് പേരടങ്ങുന്ന വീട്ടിലാണ് അരുംകൊല നടന്നത്. ബാക്കിയെല്ലാവരും ഉറങ്ങിയ ശേഷം ഹസീനയും സുരേഷ് കുമാറും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഹസീനക്ക് മറ്റൊരാളുമായി ബന്ധമെന്ന സുരേഷിന്‍റെ ആരോപണമാണ് വഴക്കിന് അടിസ്ഥാനം. വഴക്കിനിടെ കിടപ്പ് മുറിയില്‍ നിന്ന് ഇറങ്ങിയ ഹസീന വീടിന്‍റെ മുകള്‍ നിലയിലെ മുറിയിലേക്ക് പോയി. അവിടെ കട്ടിലില്‍ കിടന്ന ഹസീനയെ പിന്നാലെയെത്തിയാണ് സുരേഷ് കൊന്നത്.
കത്തി ഉപയോഗിച്ച് കഴുത്ത് അറക്കുകയായിരുന്നു. കട്ടിലില്‍ കിടന്ന ഹസീനയെ ബലമായി പിടിച്ച ശേഷം കത്തികൊണ്ട് കഴുത്ത് അറക്കുന്ന തരത്തിലാണ് മുറിവ്. കഴുത്തിന്‍റെ ഇടത് ഭാഗത്തെ പകുതിയോളം ആഴത്തില്‍ മുറിവുണ്ട്. കഴുത്തിലെ എല്ലുകള്‍ വരെ മുറഞ്ഞിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതിന് ശേഷം നെഞ്ചിലും ഒരു തവണ ആഞ്ഞ് കുത്തി. ഈ മുറിവും ആഴത്തിലുള്ളതാണെന്നും ഇത് മരണകാരണമാണെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനെ അറിയിച്ചു.
കൊലക്ക് ശേഷം വീട്ടില്‍ നിന്ന് സുരേഷ് മുങ്ങി . കാറുമായി പോയ സുരേഷ് വീട്ടില്‍ നിന്ന് പതിനയ്യായിരത്തോളം രൂപയും കൊണ്ടുപോയിരുന്നു. നാലാഞ്ചിറയില്‍ നിന്ന് തമ്പാനൂര്‍ കടന്ന് നേമം ജങ്ഷന്‍ വരെ സുരേഷിന്‍റെ കാര്‍ പോയതായി സി.സി.ടി.വി കാമറകളില്‍ നിന്ന് വ്യക്തമായിരുന്നു. ഒളിവില്‍ പോകുന്നതിനിടെ പൊലീസിനെ കബളിപ്പിക്കാനും സുരേഷ് ശ്രമിച്ചു. മൊബൈല്‍ കരമനയ്ക്ക് സമീപം കിള്ളിപ്പാലത്തുള്ള ഹോട്ടലിന് സമീപം ഉപേക്ഷിച്ചു.