തിരുവനന്തപുരം കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പീഡനം. പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കടയ്ക്കൽ സ്വദേശി ശരത് ബാബു അറസ്റ്റില്‍. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വീടും പുരയിടവും വിൽക്കാൻ ശ്രമിച്ച കുടുംബത്തെ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതി ഇവർക്കിടയിലേക്ക് കടന്നുവന്നത്.
ഇയാൾ നടത്തിയ പൂജകൾക്ക് പിന്നാലെ വസ്തു വിൽപ്പന നടന്നതോടെ പെൺകുട്ടികളുടെ അമ്മയ്ക്ക് മന്ത്രവാദിയെ വിശ്വാസമായി. പിന്നീട് അമ്മയ്ക്ക് ജാതകവശാൽ ദോഷമുണ്ടെന്നും ഇത് മാറാൻ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും ഇയാൾ വിശ്വസിപ്പിച്ചു. ഇതിന് അമ്മ കൂട്ടുനിൽക്കുകയായിരുന്നു.
2024 ഓഗസ്റ്റിന് ശേഷം കഴിഞ്ഞ ആറേഴ് മാസത്തിനിടയിൽ വീട്ടിൽ വെച്ചും തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളിൽ എത്തിച്ചും പ്രതി പെൺകുട്ടികളെ പലതവണ പീഡിപ്പിച്ചു. പീഡനവിവരം പെൺകുട്ടികൾ സ്കൂളിലും ചില സന്നദ്ധ സംഘടനകളിലും അറിയിച്ചതോടെയാണ് പുറത്തറിയുന്നത്. ഒളിവിൽ പോയ പ്രതിയെ കിളിമാനൂർ പോലീസാണ് പിടികൂടിയത്. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.