കാസർകോട് വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് മേട്ടുപാളയം സ്വദേശി രാജനാണ് പിടിയിലായത്. പള്ളിക്കര പൂച്ചക്കാട്ട് അരയാല്‍ തറയിലെ പ്രവാസി മജീദിന്റെ വീട്ടില്‍ കഴിഞ്ഞ ഒന്‍പതിനായിരുന്നു മോഷണം.
ഷൊർണൂർ പൊലീസ് സമാനമായ മറ്റൊരു കേസിൽ രാജനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കാസർകോട് നടന്ന മോഷണക്കേസിൽ കുറ്റസമ്മതം നടത്തിയത്. പള്ളിക്കര പൂച്ചക്കാട്ട് അരയാല്‍ തറയിലെ പ്രവാസി മജീദിന്റെ വീട്ടില്‍ കഴിഞ്ഞ ഒന്‍പതിനാണ് മോഷണം നടന്നത്. അരക്കോടിയോളം വിലമതിക്കുന്ന 45 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവർന്നിരുന്നു.
വീട്ടിൽ ആളില്ലാത്ത സമയം നോക്കി പിക്കാസ് ഉപയോഗിച്ച് മുൻ വാതിൽ തകർത്തായിരുന്നു ഇയാൾ അകത്തു കടന്നത്. മോഷണ രീതിയും പ്രതി ഉപയോഗിച്ച ചെരുപ്പിന്റെ അടയാളവും മനസ്സിലാക്കിയാണ് രാജനിലേക്ക് അന്വേഷണസംഘം എത്തിയത്. മോഷ്ടിച്ച സ്വർണ്ണം പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.