പ്രതീകാത്മക ചിത്രം
ഡല്‍ഹിയില്‍ ബസിനുള്ളില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. നംഗ്ലോയി മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളിലാണ് യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഡല്‍ഹി പൊലീസ് അറിയിക്കുന്നു. സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി.
പീതാംപുര സ്വദേശിയായ യുവതി മംഗള്‍പുരിയിലെ ഫാക്ടറിയിലെ ജീവനക്കാരിയാണ്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ സരസ്വതി വിഹാറിലെ ബസ് സ്റ്റോപ്പിന് സമീപം വച്ചാണ് ക്രൂരത അരങ്ങേറിയത്. തന്നെ രണ്ടുപേര്‍ ചേര്‍ന്ന് ബസിനുള്ളിലേക്ക് പിടിച്ചുകയറ്റുകയായിരുന്നുവെന്നും ബലാത്സംഗം ചെയ്തെന്നുമാണ് യുവതി നല്‍കിയ പരാതി.
പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഡൽഹിയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന പശചാത്തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വീണ്ടും ആശങ്കകൾ ഉയർത്തുന്നതാണ് പുതിയ സംഭവം.