പത്തനംതിട്ട റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസിൽ പ്രതി അതുൽ സത്യന് ജീവപര്യന്തം കഠിനതടവ്. ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനൊപ്പം മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഈ തുക മരിച്ച രഞ്ജിതയുടെ കുട്ടികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു.
2023 ജൂൺ 24 നായിരുന്നു ക്രൂരകൊലപാതകം. കുറേനാളുകളായി രഞ്ജിതയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു അതുൽ. രഞ്ജിതയുടെ കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടുവഴക്കും ഉപദ്രവവും പതിവായതോടെ പൊലീസിൽ പരാതി നൽകാൻ രഞ്ജിത തീരുമാനിച്ചു. റാന്നി പൊലീസിൽ പരാതി നൽകിയതിന്‍റെ മടങ്ങിവന്ന ദിവസമായിരുന്നു കൊലപാതകം.
രാത്രി വീട്ടിലെത്തിയ അതുല്‍ രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രഞ്ജിതയുടെ അമ്മയേയും അച്ഛനേയും പ്രതി ആക്രമിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് അതുൽ സത്യൻ.