തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്ന് 350 മീറ്റര്‍ അകലെയായിരുന്നു അനാശാസ്യ കേന്ദ്രം. രണ്ടുനില വാടക വീട്. കോരപ്പത്ത് ലെയിനില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടം. ഫ്ളാറ്റ് സമുച്ചയവുമുണ്ട്. തൃശൂര്‍ നഗരഹൃദയത്തില്‍ അതിഥി തൊഴിലാളികള്‍ നടത്തിയിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ യുവാവിനെ തല്ലിക്കൊന്നു. അനാശാസ്യ കേന്ദ്രത്തില്‍ യുവതികളുടെ സേവനം തേടിയ യുവാവിനെ നടത്തിപ്പുകാരാണ് മര്‍ദിച്ച് കൊന്നത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കാരണം.  ​

പക്ഷേ, അയല്‍വാസികള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു ഇതൊരു അനാശാസ്യ കേന്ദ്രമാണെന്ന്. അതിഥി തൊഴിലാളികളായ മൂന്നു യുവാക്കളായിരുന്നു നടത്തിപ്പുക്കാര്‍. അസം, ഒഡീഷ സ്വദേശികള്‍. ഇവര്‍ക്കൊപ്പം നാലു യുവതികളും. സ്ഥിരമായി അതിഥി തൊഴിലാളികള്‍ വന്നു പോകുന്നുണ്ടായിരുന്നു. വീടിന്‍റെ പുറകിലെ വാതില്‍ വഴിയായിരുന്നു പ്രവേശം. ഇടയ്ക്കിടെ വീട്ടില്‍ നിന്ന് വഴക്കും ബഹളവും കേള്‍ക്കാം. അടിപിടിയും ഉണ്ടാകാറുണ്ട്. പക്ഷേ, ഇതുവരെ പരാതി വന്നിട്ടില്ല. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തു മണിയോടെ ഒ‍‍ഡീഷക്കാരന്‍ ധന്‍പതി നായിക്കും രണ്ടു സുഹൃത്തുക്കളും ഇവിടെ വന്നു. യുവതികള്‍ക്കൊപ്പം കഴിഞ്ഞു. പണത്തെ ചൊല്ലി തര്‍ക്കമായി. പിന്നെ അടിപിടിയായി. അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്നു യുവാക്കള്‍ ഇവരെ ക്രൂരമായി മര്‍ദിച്ചു. തലയ്ക്കടിയേറ്റ ധന്‍പതി നായിക് അബോധാവസ്ഥയിലായി. ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇന്നു രാവിലെ മരിച്ചു. നാലു യുവതികളേയും രണ്ടു യുവാക്കളേയും അറസ്റ്റ് ചെയ്തു. അസം, ഒഡീഷക്കാരായിരുന്നു പ്രതികള്‍. 

മലയാളികള്‍ക്ക് അനാശാസ്യ കേന്ദ്രത്തില്‍ പ്രവേശനമില്ലായിരുന്നു. അതിഥി തൊഴിലാളികള്‍ക്കു മാത്രം പ്രവേശനം. ഏഴുമാസമായി വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിവരം പൊലീസ് അറിഞ്ഞതുമില്ല. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കൊലക്കുറ്റം ചുമത്തി. 

ENGLISH SUMMARY:

A young man was beaten to death in an illegal brothel run by migrant workers in Thrissur. The incident occurred due to a monetary dispute with the brothel operators.