Image Credit: X
കിടപ്പുരോഗിയായ അമ്മയെ ചികില്‍സിച്ചിട്ടും ഫലം കാണാതെ വന്നതൊടെ ഫ്ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്ന് മകന്‍. സാവിത്രിയമ്മ (75) ആണ് മരിച്ചത്. ബെംഗളൂരുവിലെ ആര്‍ആര്‍ നഗറിലാണ് സംഭവം. സംഭവത്തില്‍ മകന്‍ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന വെങ്കിടേഷ് അമ്മയെ നോക്കുന്നതിനായി ജോലി ഉപേക്ഷിച്ചിരുന്നു.
സാമ്പത്തികമായും മാനസികമായും ഉണ്ടായ പ്രയാസവും നിരാശയുമാണ് അമ്മയെ കൊലപ്പെടുത്താന്‍ കാരണമെന്ന് വെങ്കിടേഷ് പൊലീസിനോട് ഏറ്റുപറഞ്ഞു. 'പത്തുവര്‍ഷം മുന്‍പാണ് അച്ഛന്‍ മരിച്ചത്. അന്നുമുതല്‍ ഞാനാണ് അമ്മയെ നോക്കി വന്നത്. അഞ്ച് വര്‍ഷം മുന്‍പ് പക്ഷാഘാതം വന്ന് അമ്മ തളര്‍ന്ന് കിടപ്പിലായി. പൂര്‍ണമായും കിടപ്പുരോഗിയായതോടെ ജോലി എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇത്ര കാലമായിട്ടും മടങ്ങിവരവിന്‍റെ ലക്ഷണങ്ങളൊന്നും അമ്മയില്‍ കണ്ടില്ല. പൈസ പോകുന്നത് തന്നെ മിച്ചം. ഓരോ ദിവസവും ജീവിതം ദുസ്സഹമായി എന്നും' വെങ്കിടേഷ് വെളിപ്പെടുത്തി. സംഭവ സമയത്ത് വെങ്കിടേഷിന്‍റെ ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീടിനടുത്തുള്ള ക്ലിനിക്കില്‍ സഹായിയായിട്ടാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വെങ്കിടേഷ് ഒരു ഷോറൂമില്‍ അസിസ്റ്റന്‍റായാണ് ജോലി ചെയ്തിരുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ഫ്ലാറ്റിന് പിന്നില്‍ വലിയ ശബ്ദം കേട്ടതോടെയാണ് വെങ്കിടേഷിന്‍റെ വീട്ടുടമ വിക്രം പുറത്തിറങ്ങിയത്. ഏറ്റവും താഴത്തെ നിലയിലായിരുന്നു വിക്രം താമസിച്ചിരുന്നത്. വെങ്കിടേഷ് തൊട്ടുമുകളിലും. സംഭവ ദിവസം അമ്മയെ എടുത്ത് നാലാം നിലയില്‍ കൊണ്ടുപോയ ശേഷം അവിടെ നിന്നും വെങ്കിടേഷ് താഴേക്ക് എറിയുകയായിരുന്നു. പിന്നാലെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ മുറിയില്‍ വന്ന് അടച്ചിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ സാവിത്രി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് വിക്രമാണ് വിവരം പൊലീസില്‍ അറിയിച്ചത്. വെങ്കിടേഷിനെ തിരഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോള്‍ മുറി തുറക്കാന്‍ വൈകിയതും വിക്രത്തില്‍ സംശയമുണ്ടാക്കി. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചത്.