കൊല്ലം കടയ്ക്കലിൽ യുവാവിനെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി. വഴയില സ്വദേശി ശരത്കുമാർ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. നാലുപേർ കടയ്ക്കൽ പൊലീസിന്റെ കസ്റ്റഡിയിലായി. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ബാറിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. ശരത്തും പ്രതികളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശരത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ സംഘം ദേഹാസകലം വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. ശരത്തിനെ ആദ്യം താലൂക്കാശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.