ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന ഡ്രൈവർമാരിൽ നിന്ന് നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എക്സൈസ് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നതായി കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി. ജോൺ, ജെ. ജോർജ് ജോസി എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.
ഇവർക്കൊപ്പം സിവിൽ എക്സൈസ് ഓഫീസർ സിവിൻ സജി ചെറിയാനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചെക്ക്പോസ്റ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.